വർണ്ണവിവേചനത്തിനെതിരെ സംഘടിപ്പിച്ച യോഗത്തിൽ ബറാക്ക് ഒബാമ കരഞ്ഞുവോ ? സത്യാവസ്ഥ പരിശോധിക്കാം [24 Fact Check]

-മെറിൻ മേരി ചാക്കോ
കറുത്ത വർഗക്കാർക്കിടയിൽ നിന്നുള്ള അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ഒബാമ, ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രതികരിക്കുന്നുവെന്ന തലക്കെട്ടോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വർണ വിവേചനത്തിനെതിരെ സംഘടിപ്പിച്ച യോഗത്തിൽ ഫ്‌ളോയിഡിനെ അനുസ്മരിച്ച് ഒബാമ കരയുന്നതായും കാണാം എന്ന അവകാശവാദത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്.
മെയ് 30ന് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്. വിവിധ ഭാഷകളിൽ ഷെയർ ചെയ്യപ്പെട്ട വിഡിയോ വ്യാജമെന്ന് 24 ഫാക്ട് ചെക്ക് ടീം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ബറാക്ക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായിരിക്കെ നടത്തിയ രണ്ട് പ്രസംഗങ്ങൾ കൂട്ടിച്ചേർത്താണ് വ്യാജ വീഡിയോ പ്രചരിക്കുന്നത്. 2016ൽ വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ആണ് ആദ്യത്തേത് . അക്രമികളുടെ തോക്കിനിരയായ 20 സ്‌കുകൾ വിദ്യാർഥികളെ അനുസ്മരിക്കുന്നതിനിടെ കരയുന്നതാണ് യഥാർത്ഥ വിഡിയോ. ഇതാണ് ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ ദുഃഖിതനായി ഒബാമ കരയുന്നതായി പ്രചരിക്കപ്പെടുന്നത്.
ജൂലൈ 12, 2016 ൽ പുറത്തിറങ്ങിയതാണ് രണ്ടാമത്തെ വിഡിയോ. അമേരിക്കയിൽ വർണവിവേചനം അവസാനിപ്പിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുന്നതാണ് ഈ വിഡിയോ. ഈ രണ്ട് വിഡിയോകളും കൂട്ടിച്ചേർത്താണ് ബറാക്ക് ഒബാമ, ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് വികാരാതീതനായി പ്രതികരിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്നത്. ഈ വിഡിയോകൾക്ക് അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധമില്ല. ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ടുള്ള ഒബാമയുടെ യഥാർത്ഥ ട്വിറ്ററും, വിഡിയോയും മറച്ച് വെച്ചാണ് വ്യാജ വിഡിയോ പ്രചരിക്കുന്നത്.
Story Highlights- obama crying video 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here