കൊവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക്പോര്

കൊവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക്പോര്. കൊവിഡ് രോഗികൾക്ക് അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീ നിർബന്ധമാക്കിയ ലഫ്.ഗവർണറുടെ നടപടിക്കെതിരെയാണ് ഡൽഹി സർക്കാർ രംഗത്തുവന്നത്. അതിനിടെ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിൻ്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ചികിത്സയിൽ കഴിയുന്ന സത്യേന്ദ്രർ ജെയിനിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി.
കൊവിഡ് രോഗികൾക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ നിർബന്ധമാക്കിയ നടപടിക്കെതിരെയാണ് ഡൽഹിയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നത്. ലഫ്.ഗവർണറുടെ നടപടി ഐസിഎംആർ മാർഗനിർദേശങ്ങൾക്ക് എതിരാണെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ദുരന്ത നിവാരണ വകുപ്പ് മേധാവികളുമായി നടന്ന യോഗത്തിൽ സർക്കാർ നിലപാട് ധരിപ്പിച്ചു. ലഫ്. ഗവർണറുടെ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് വൈകിട്ട് നടക്കുന്ന യോഗത്തിലും സംസ്ഥാനം ആവശ്യപ്പെടും. ആരോഗ്യ മന്ത്രിക്ക് പോലും കൊവിഡ് ബാധിച്ച യാഥാർത്ഥ്യം ഉൾക്കൊള്ളാത്തത് കൊണ്ടാണ് അരവിന്ദ് കെജ്രിവാളിൻ്റെ പ്രതികരണമെന്ന് ബിജെപി ഡൽഹി ഘടകം കുറ്റപ്പെടുത്തി.
അതേസമയം, സാകേതിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ രാവിലെയോടെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി. നിലവിൽ പനിയില്ലെന്നും 24 മണിക്കൂര്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണം തുടരുമെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനിടെ ഡൽഹിയിൽ വീണ്ടും കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ദിൽഷാദ് കോളനി നിവാസിയായ രാജീവാണ് രോഗം ബാധിച്ച് മരിച്ചത്.
Story Highlights: argument between the central and state governments in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here