ഞാൻ സെലക്ടറായിരുന്നു എങ്കിൽ ധോണി ടീമിൽ ഉണ്ടായേനെ; എംഎസ്കെ പ്രസാദ്

താൻ ഇന്ത്യൻ ടീമിൻ്റെ മുഖ്യ സെലക്ടർ ആയിരുന്നെങ്കിൽ എംഎസ് ധോണി ടീമിൽ ഉണ്ടാവുമായിരുന്നു എന്ന് മുൻ മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ്. ടി-20 ലോകകപ്പ് ട്രെയിനിംഗ് ക്യാമ്പുണ്ടെങ്കിൽ ഉറപ്പായും ധോണി ക്യാമ്പിൽ ഉണ്ടാവണമെന്നും പ്രസാദ് പറഞ്ഞു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ടി-20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നറിയില്ല. ടൂർണമെൻ്റിനു മുൻപ് ക്യാമ്പ് സംഘടിപ്പിക്കുണ്ടെങ്കിൽ ധോണി അതിൽ ഉറപ്പായും ഉണ്ടാവണം. ഉഭയകക്ഷി പരമ്പരകളുടെ കാര്യത്തിൽ രാഹുലും പന്തും സഞ്ജുവുമുണ്ട്.”- പ്രസാദ് പറഞ്ഞു.
അതേ സമയം, ഇന്ത്യൻ ടീമിൻ്റെ മുഖ്യ സെലക്ടർ ആയിരുന്ന സമയത്ത് ധോണിയെ ടീമിൽ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു പ്രസാദിൻ്റെ നിലപാട്. ധോണിയെ ഇനി പരിഗണിക്കില്ലെന്നും മൂന്ന് ഫോർമാറ്റുകളിലും ഋഷഭ് പന്ത് അവും ഇനി ഇന്ത്യയുടെ വിക്കറ്റ് കാക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. ധോണിക്ക് പകരക്കാരനെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ മർച്ചിലാണ് എംഎസ്കെ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റി സ്ഥാനമൊഴിഞ്ഞത്. പകരം, കർണാടകക്കാരനായ സുനിൽ ജോഷി മുഖ്യ സെലക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദിനു പകരക്കാരനായി ജോഷി എത്തിയപ്പോൾ ഗഗൻ ഖോഡക്ക് പകരം ഹർവീന്ദർ സിംഗും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെട്ടു. മുൻ ഇന്ത്യൻ താരങ്ങളായ മദൻ ലാൽ, ആർപി സിംഗ്, സുലക്ഷണ നായിക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് പുതിയ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനെയും അംഗത്തെയും തിരഞ്ഞെടുത്തത്.
നേരത്തെ കമ്മിറ്റിയിലുണ്ടായിരുന്ന പരഞ്ജ്പെ, ദേവാങ് ഗാന്ധി, ശരൺ ദീപ് സിങ് എന്നിവരുടെ കാലാവധി ഈ സെപ്തംബറിൽ അവസാനിക്കും. അപ്പോൾ വീണ്ടും മൂന്ന് പേരെ സെലക്ഷൻ കമ്മിറ്റിയിലേക്ക് പരിഗണിക്കും.
Story Highlights: MS Dhoni should definitely be in world cup team MSK Prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here