2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണം; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
2011 ക്രിക്കറ്റ് ലോകകപ്പ് ഒത്തുകളിയെന്ന ആരോപണത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കൻ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിൻ്റെ വിജിലൻസ് വിഭാഗം കേസ് അന്വേഷിക്കും. കായിക മന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെഎഡിഎസ് റുവാൻചന്ദ്രയാണ് പരാതി നൽകിയത്. രണ്ട് ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി വെളിപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കായിക മന്ത്രി ഡാലസ് അലഹപ്പെരുമ ഉത്തരവിട്ടിട്ടുണ്ട്.
Read Also: പരിശീലനം ആരംഭിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം; കൊറോണാനന്തര ക്രിക്കറ്റിന് കളമൊരുങ്ങുന്നു
ഇന്ത്യയും ശ്രീലങ്കയും ഫൈനൽ കളിച്ച് ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പ് ഒത്തുകളി ആയിരുന്നു എന്ന് മുൻ ശ്രീലങ്കൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേ ആണ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ലോകകപ്പിൻ്റെ സമയത്ത് മഹിന്ദാനന്ദയായിരുന്നു ശ്രീലങ്കൻ കായിക മന്ത്രി. അദ്ദേഹത്തെ കൂടാതെ മുൻ താരം അർജുന രണതുംഗ ഉൾപ്പെടെയുള്ളവർ മത്സരം ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നു. 1996ൽ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ രണതുംഗ വാംഖഡെയിൽ നടന്ന ഫൈനലിൻ്റെ കമൻ്റേറ്റർ പാനലിൽ ഉണ്ടായിരുന്നു. അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്സെയ്‌ക്കൊപ്പം മഹിന്ദാനന്ദയും കലാശപ്പോരിനു സാക്ഷിയാവാൻ അന്ന് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. കളിക്കാർ ഒത്തു കളിച്ചു എന്നല്ല, ചില ഗ്രൂപ്പുകൾ ഇതിൽ ഇടപെട്ടു എന്നായിരുന്നു ഇപ്പോൾ ഊർജമന്ത്രിയായ മഹിന്ദാനന്ദയുടെ പരാമർശം.
Read Also: ലോകകപ്പ് ഫൈനലിലെ ധോണിയുടെ സിക്സർ; ആ രാത്രിക്ക് ഇന്ന് 9 വയസ്സ്
അതേ സമയം, മഹിന്ദാനന്ദയുടെ പ്രസ്താവനയെ തള്ളി അന്നത്തെ നായകൻ മഹേള ജയവർധനെയും വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരെയും രംഗത്തെത്തി. ആരോപണത്തിനു തെളിവെവിടെ എന്ന് സംഗക്കാര ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പായോ എന്നായിരുന്നു ജയവർധനെയുടെ ചോദ്യം. ജയവർധനയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു സങ്കക്കാരയുടെ പരാമർശം.
He needs to take his “evidence” to the ICC and the Anti corruption and Security Unit so the claims can be investigated throughly https://t.co/51w2J5Jtpc
— Kumar Sangakkara (@KumarSanga2) June 18, 2020
കലാശപ്പോരിൽ 275 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ എംഎസ് ധോണി മികവിൽ ശ്രീലങ്കയെ പരജയപ്പെടുത്തി കിരീടധാരണം നടത്തുകയായിരുന്നു.
Story Highlights: world cup 2011 spot fixing accusation update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here