ചൈന കടന്നുകയറ്റത്തിനു തയാറെടുക്കുന്നുവെന്ന് മുന്നറിയിപ്പ്; കിഴക്കൻ ലഡാക്ക്, ദോക്‌ലാം തുടങ്ങിയ മേഖലകളിൽ ജാഗ്രതാ നിർദേശം

സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിന് പുറമേ ദോക്‌ലാം അടക്കമുള്ള മറ്റ് മേഖലകളിലും കർശന ജാഗ്രത പാലിക്കാൻ സേനയ്ക്ക് നിർദേശം. സിക്കിം, അരുണാചൽ മേഖലകളിൽ ചൈന കടന്നുകയറ്റത്തിനു തയാറെടുക്കുന്നു എന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിയന്ത്രണ രേഖയുടെ (എൽഎസി) കിഴക്കൻ സെക്ടറിൽ ആകെ കർശന ജാഗ്രത പാലിക്കാനാണ് അതിർത്തിയിലെ സേനാംഗങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ബംഗാളിലെ സിലിഗുഡി ആസ്ഥാനമായുള്ള 33 കോർ, അസമിലെ തേസ്പുരിലുള്ള 4 കോർ, നാഗാലൻഡിലെ ദിമാപുരിലുള്ള 3 കോർ സേനാ സംഘങ്ങൾക്കാണ് കിഴക്കൻ സെക്ടറിന്റെ സുരക്ഷാചുമതല. ഈ മേഖലകളിലും കൂടുതൽ സൈനികരെ ഉടൻ വിന്യസിക്കും.
അതേസമയം, ഭീകരാക്രമണ സാധ്യത മുൻനിർത്തി ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട് എതാനും ഭീകരൻ എത്തിയിട്ടുള്ളതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ ഏജൻസികൾ പങ്കുവയ്ക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളിൽ ചിലർ ജമ്മു കശമീരിൽ നിന്നുളളവരാണ്. അവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ നഗരത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്.
നഗരത്തിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികൾ എത്തുന്നത്. റോഡ് മാർഗം കാർ,ബസ്,ടാക്‌സി തുടങ്ങിയവയിലാകും ഇവർ ഡൽഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കശ്മീർ രജിസ്‌ട്രേഷനുള്ള കാറുകളിൽ പരിശോധനയും നടത്തും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും അറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights- china infiltration alert in doklam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here