കൊവിഡ് : പൊലീസ് ഓഫിസുകളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നു

സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫിസുകളിലും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫിസുകളിലെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ടുളള സർക്കാർ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓരോ ഓഫിസിലെയും ജോലിയുടെ സ്വഭാവവും സൗകര്യവും അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് ഓഫിസ് പ്രവർത്തനങ്ങൾ ക്രമീകരിക്കാനാണ് നിർദേശം. ഓഫിസിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ദൈനംദിന ജോലികൾ ചെയ്തുതീർക്കണം. ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്‌നങ്ങളുളള ജീവനക്കാർ ഓഫിസുകളിൽ എത്താൻ പാടില്ല. അവർക്കും വർക്ക് ഫ്രം ഹോം സംവിധാത്തിൽ ജോലി ചെയ്യാം.
മുതിർന്ന ഉദ്യോഗസ്ഥർ ദിവസവും ഓഫിസിൽ ഹാജരായി പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. ഓഫിസ് ക്രമങ്ങളിൽ മാറ്റം വരുത്തുന്നതുകൊണ്ട് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ യാതൊരു വീഴ്ചയും വരാൻ പാടില്ലെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
ഓഫിസുകളിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. ഓഫിസർമാരുടെ ക്യാബിൻ ഒന്നിലധികം പേർ ഉപയോഗിക്കൻ പാടില്ല. എല്ലാതരത്തിലുളള യോഗങ്ങളും ഓൺലൈൻ വഴി മാത്രം നടത്തണം. നേരിട്ടുളള മീറ്റിങ്ങുകൾ ഒരു കാരണവശാലും നടത്തരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
Story Highlights- covid limited number of police officers in station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here