സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നത് വ്യാപകമായി തുടരുന്നു

സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നത് വ്യാപകമായി തുടരുന്നു. തിരുവനന്തപുരത്തെ ഒരു സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ തന്നെ രംഗത്തെത്തുകയും ചെയ്തു. കൊവിഡ് പ്രതിസന്ധിക്കിടെ ആദ്യ ടേം ഫീസിന്റെ ഭാരം കൂടി രക്ഷിതാക്കളുടെ ചുമലിൽ വെയ്ക്കുകയാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ.
Read Also: സംസ്ഥാനത്തെ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി
സ്വകാര്യ സ്കൂളുകളിലെ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് സ്കൂളുകൾ ചെറിയ തോതിലെങ്കിലും ഇളവുകൾ നൽകാൻ നിർബന്ധിതരായിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്കൂളുകളും ഇപ്പോഴും അമിത ഫീസാണ് ഈടാക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ഫീസ് വർധനവ് താങ്ങാനാവാതെ വന്നതോടെയാണ് തിരുവനന്തപുരത്തെ അമ്പലത്തറ കൊർദോവ സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. എന്നാൽ ഫീസ് കുറയ്ക്കില്ലെന്നും, ഫീസ് കൃത്യമായി അടയ്ക്കാത്ത കുട്ടികളെ ടി.സി നൽകി പുറത്താക്കുമെന്നാണ് മാനേജ്മെന്റിന്റെ ഭീഷണി.
Read Also: ഓൺലൈൻ ക്ലാസ്; സ്വകാര്യ സ്കൂളുകൾ വൻ തുക ഫീസ് ഈടാക്കുന്നതായി പരാതി
വിദ്യാർഥികളിൽനിന്നു നിയമാനുസൃതം ഈടാക്കുന്ന ഫീസുകളിൽ പുതിയ വർഷം വർധന പാടില്ലെന്ന് ബാലാവകാശ കമ്മീഷനും നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ എല്ലാ ഉത്തരവുകളെയും കാറ്റിൽ പറത്തിയാണ് നിലവിൽ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം.
കൊവിഡ് പ്രതിസന്ധിക്കിടെ മാതാപിതാക്കളെ സമർദ്ദത്തിലാക്കി പരമാവധി ഫീസ് കൈക്കലാക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റ്. ഈ മാസം അവസാനത്തോടേ വാർഷിക ഫീസടക്കാനാണ് പല സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളും നിർദേശിച്ചിരിക്കുന്നത്. പേരിനുള്ള ഓൺലൈൻ ക്ലാസുകൾ പണം തട്ടാനുള്ള തന്ത്രമായാണ് രക്ഷിതാക്കൾ വിലയിരുത്തുന്നത്.
Story Highlights: school fees hike update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here