അടിയന്തരാവസ്ഥയെ എതിർത്തവർക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥയെ എതിർത്തവർക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ത്യാഗം ഒരിക്കലും രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് കൃത്യം 45 വർഷങ്ങൾക്ക് മുമ്പാണ്. അക്കാലത്ത് ജനാധിപത്യം സംരക്ഷിക്കാൻ പോരാടിയ എല്ലാവരേയും ഞാൻ സല്യൂട്ട് ചെയ്യുന്നുവെന്നും രാജ്യം ഒരിക്കലും അവരുടെ ത്യാഗത്തെ മറക്കില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സംസാരിക്കുന്ന മൻകി ബാത്തിന്റെ പഴയ ക്ലിപ്പിനൊപ്പമാണ് പ്രധാനമന്ത്രി ട്വിറ്റർ കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അടിയന്തരാവസ്ഥയുടെ 45-ാം വാർഷികത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. കോൺഗ്രസ് വക്താവായിരുന്ന സഞ്ജയ് ഝായെ പുറത്താക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗതെത്തിയത്. കോൺഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥയുടെ നാളുകളിലെ മനോഭാവം നിലനിൽക്കുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളിലൊന്നായ കോൺഗ്രസ് സ്വയം ചോദിക്കണമെന്നും ഇവർക്ക് അടിയന്തരാവസ്ഥയിലെ മാനസികാവസ്ഥ നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്നും ഒരു കുടുംബത്തിൽ പെടാത്ത നേതാക്കൾക്ക് സംസാരിക്കാൻ സാധിക്കാത്ത് എന്തു കൊണ്ടാണെന്നും, കോൺഗ്രസിൽ നേതാക്കൾ എന്തുകൊണ്ടാണ് നിരാശരാകുന്നതെന്നും കോൺഗ്രസ് സ്വയം ചോദിച്ചില്ലെങ്കിൽ കോൺഗ്രസുമായുള്ള ബന്ധം ജനങ്ങൾ വിച്ഛേദിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Story highlight: Prime Minister Narendra Modi pays tribute to those who opposed the Emergency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here