എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ വ്യാപകമായി കൊവിഡ് ടെസ്റ്റുകള്‍ നടത്തും: മുഖ്യമന്ത്രി

എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ജൂലൈ ആറ് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കും. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരെയും പരിശോധിക്കും. അതിന് പുറമെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ പോലും പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും കൊവിഡ് പരിശോധന നടത്തും.
കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള മെഡിക്കല്‍ ടീമിനെ ഇവിടെ നിയോഗിക്കും. അടുത്ത മൂന്ന് ദിവസം ക്ലസ്റ്റര്‍ സോണില്‍ വിശദമായ പരിശോധനയും വീട് തോറുമുള്ള പരിശോധനയും നടത്താന്‍ നിര്‍ദേശം നല്‍കി. തീവ്ര രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ കുറഞ്ഞത് 10,000 പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: more covid test ponnani, edapal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here