ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി: അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ജൂൺ മാസത്തിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല, മാത്രമല്ല, ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞതായും കേജ് രിവാൾ വ്യക്തമാക്കി.
ജൂണിൽ 60,000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് കണക്കുകൂട്ടിയിരുന്നത്, എന്നാൽ, 26000 കേസുകൾ മാത്രമാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രതിദിനെ 4000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് പ്രവചിച്ച സ്ഥാനത്ത് 2500 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ 87,360 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 26,270 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2742 ആയി. 24 മണിക്കൂറിനിടെ 62 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്.
ജൂൺ അവസാനത്തോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ജൂലൈയിൽ അഞ്ചര ലക്ഷം കേസുകൾ ഉണ്ടാവുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുൻപ് പറഞ്ഞിരുന്നു. എന്നാൽ, പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Story highlight: Arvind Kejriwal says covid expansion is under control in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here