ചൈനീസ് ആക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികര്‍ എന്നരീതിയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

-/ ജിന്‍സ് ജോയി
അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന തര്‍ക്കം മുറുകുന്നതിനിടെ പരുക്കേറ്റ് കിടക്കുന്ന ചില സൈനികരുടെ ചിത്രവും വിഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികര്‍ എന്ന പേരിലാണ് ചിത്രങ്ങളും വിഡിയോയും പ്രചരിക്കുന്നത്.
ഐ ലവ് മൈ കശ്മീര്‍ എന്ന ഫേസ്ബുക്ക് പേജ് ഇന്ത്യന്‍ സൈന്യത്തെ ചൈനീസ് സൈന്യം ആക്രമിച്ചുവെന്ന തരത്തില്‍ ജൂണ്‍ 20 ന് ചിത്രവും വിഡിയോയും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ പഴയതാണെന്നതാണ് യാഥാര്‍ത്ഥ്യം. വീഡിയോയിലും ചിത്രത്തിലും കാണുന്നത് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെയാണ്.
മേഘാലയയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ബസ് അപകടത്തിന്റെ ചിത്രവും വിഡിയോയുമാണ് വ്യാജ തലക്കെട്ടുകളോടെ ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു മിനിറ്റും 41 സെക്കന്റുമുള്ള വിഡിയോയില്‍ സൈനികര്‍ നിലത്തുവിണു കിടക്കുന്നതായും വേദനകൊണ്ട് കരയുന്നതായും കാണാം. നിങ്ങള്‍ സൈനികരാണ്. പേടിക്കരുത്, ആംബുലന്‍സ് ഉടന്‍ എത്തും എന്ന് സൈനികര്‍ക്ക് ധൈര്യം പകരുന്നതിന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാനാകും.
രണ്ടുലക്ഷത്തിലധികം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്. 2019 നവംബര്‍ ഒന്നിന് നേഷന്‍ ഭാരത് വര്‍ഷ് എന്ന യുട്യൂബ് ചാനല്‍ ഈ വിഡിയോയുടെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേഖാലയയില്‍ 20 ബിഎസ്എഫ് ജവാന്മാരുമായി വന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് വാര്‍ത്ത.
Story Highlights: Old video of jawans injured in bus accident Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here