പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയെന്ന് ഡിജിപി

സംസ്ഥാനത്ത് പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം കൈകാര്യം ചെയ്യുന്നതില്‍
ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് വീഴ്ചയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് പരിശോധിച്ച ശേഷമാണ് പൊലീസ് മേധാവിയുടെ വിലയിരുത്തല്‍. കേസുകളിലെ വീഴ്ച പരിശോധിക്കാന്‍ റേഞ്ച് ഡിഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം ചുമത്തുന്ന കേസുകളില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക്
ജാഗ്രത കുറവുണ്ടെന്നാണ് പൊലീസ് മേധാവിയുടെ വിലയിരുത്തല്‍. ഇത്തരം കേസുകളില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. 2019 ല്‍ മാത്രം 1176 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശിക്ഷിയ്ക്കപ്പെട്ടത് 37 പേര്‍ മാത്രമാണ്. കൃത്യമായ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കുന്നതിലെ വീഴ്ചയാണ് ഈ സാഹചര്യത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. ജൂണ്‍ 29ന് മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിയുടെ യോഗം പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെയും നിയമ നടപടിയുടെയും കണക്കുകള്‍ വിലയിരുത്തിയിരുന്നു. ഇത്തരം കേസുകളിലെ വീഴ്ച പരിശോധിക്കാന്‍ റേഞ്ച് ഡിഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.
ജില്ലാ പൊലീസ് മേധാവിമാര്‍, റെയിഞ്ച് ഡിഐജിമാര്‍ , സോണല്‍ ഐജിമാര്‍ എന്നിവര്‍ കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കണം.
കേസുകളുടെ അന്വേഷണത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നത് പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. പാലക്കാട് ,വയനാട് ,കാസര്‍ഗോഡ് ജില്ലകളിലെ സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് യൂണിറ്റുകളുടെ പ്രവര്‍ത്തനം റെയിഞ്ച് ഡിഐജിമാര്‍ നേരിട്ടു വിലയിരുത്തണം. ഓരോ ജില്ലയിലും ബന്ധപ്പെട്ട എഎസ്പി കേസുകളില്‍ മുഴുവന്‍ സമയ മേല്‍നോട്ടം വഹിക്കണം. ഈ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ 19 എസ്പിമാരും, 4 റേഞ്ച് ഡിഐജിമാരും, രണ്ട് സോണല്‍ ഐജിമാരും അടിയന്തരമായി അറിയിക്കാമെന്നും ഡിജിപിയുടെ നിര്‍ദേശമുണ്ട്.
Story Highlights: Lapse in handling Prevention of Atrocities Act against sc,st; DGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here