സ്വര്‍ണക്കടത്ത്; ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട് ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഉയരുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വപ്‌നാ സുരേഷിനെ എന്തിനാണ് നിയമിച്ചതെന്ന് വൈകിട്ട് പത്രസമ്മേളനം നടത്തുമ്പോള്‍ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രി നിസാരഭാവത്തിലാണ് ഇക്കാര്യത്തില്‍ പതികരിച്ചത്. ഇത്തരമൊരു നിയമനം അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. ഇത് നിസാരമായി കാണരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കണ്ണടച്ച് പാല്‍ കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു മുഖ്യമന്ത്രിയുടേത്. ആയിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉയരുകയാണ്. സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നീളുന്നത്. വിവാദ നായിക എകെജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കയറിയിറങ്ങാറുണ്ടെന്നാണ് വിവരങ്ങള്‍. ഇന്റലിജന്‍സ് ബ്യൂറോയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണവും ഇവരുടെ മേലുണ്ട്.
സ്വപ്നാ സുരേഷിന്റെ മകള്‍ക്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ. പത്ത് തവണയാണ് സ്വര്‍ണം കടത്തിയത്. യുഎഇയില്‍ നിന്നാണ് സ്വര്‍ണം എത്തിച്ചത്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വീഴ്ചയാണ് സംഭവിച്ചത്. വലിയ അന്താരാഷ്ട്ര പ്രശ്‌നം ഉണ്ടാക്കാവുന്ന കള്ളക്കടത്താണ് നടന്നിരിക്കുന്നത്. സ്വര്‍ണം ആരാണ് കൈപറ്റിയത്. അത് എവിടേക്ക് പോയി, ഏതൊക്കെ ഉന്നതന്‍മാര്‍ക്ക് പങ്കുണ്ട് എന്നീ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്. കേരളത്തിലെ സിപിഎമ്മിനും ഉദ്യോഗസ്ഥര്‍ക്കും എത്ര കമ്മീഷന്‍ കിട്ടിയെന്നതും അറിയേണ്ടതുണ്ട്. ഉന്നതരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇവരുമായി ബന്ധമുണ്ട്. മുഖ്യമന്ത്രി സ്വപ്ന ലോകത്തിലാണ് ഇപ്പോഴെന്നും മുല്ലപ്പള്ളി പറഞ്ഞു.
Story Highlights – Mullappally Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here