സ്വർണക്കടത്ത് കേസ് എൻഐഎയ്ക്ക്

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.
വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. ദേശസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിരിക്കുന്നത്.
കേസന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ പ്രാഥമിക പരിശോധന നടത്തി ഒരു റിപ്പോർട്ട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ചിരുന്നു എന്ന് സൂചനയുണ്ട്. കസ്റ്റംസും ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് എൻഐഎക്ക് കേസ് കൈമാറാൻ ധാരണയായത്.
മുൻപ് നടത്തിയ സ്വർണക്കടത്തുകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് എൻഐഎയുടെ തീരുമാനം. 160 കോടിയുടെ സ്വർണക്കടത്താണ് ഈ സംഘം നടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. പത്തിലധികം തവണ സ്വർണക്കടത്ത് നടന്നിട്ടുണ്ട് എന്ന വിവരവും ലഭിച്ചിരുന്നു. ഇതൊക്കെ എൻഐഎ പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here