തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88 പേർക്കും രോഗം പകർന്നത് സമ്പർക്കം വഴി

തിരുവനന്തപുരത്ത് മൂന്നു ദിവസത്തിനിടെ 213 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരിൽ 88 പേരും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരാണ്. അതുകൊണ്ടാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read Also : ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് തിരുവനന്തപുരത്ത്
“സെൻ്റിനൽ സർവൈലൻസ്, ആൻ്റിജൻ പരിശോധന വർധിപ്പിക്കും. ഭൂമിശാസ്ത്രപരമായ മാപ്പിംഗും നടത്തുന്നുണ്ട്. പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ വർഗീകരിച്ച് കോണ്ടാക്ട് ട്രേസിംഗ് വിപുലമാക്കി. കണ്ടെയ്ന്മെൻ്റ് സോൺ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറൻ്റീൻ ചെയ്യേണ്ടി വരും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്.”- മുഖ്യമന്ത്രി വിശദീകരിച്ചു.
Read Also : മലപ്പുറത്ത് 23 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; പൊന്നാനിയിൽ കർശന നിയന്ത്രണം
“ലോക്ക്ഡൗണിലൂടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. മെയ് മൂന്നാം തിയതിയിലെ കണക്കെടുത്താൽ ചികിത്സയിൽ ഉള്ളവർ 95 ആയിരുന്നു. രോഗമുക്തി നേടിയവർ 401 ആയിരുന്നു. മൂന്നാം ഘട്ടം ആയപ്പോഴേക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുകയും കൊവിഡ് കേസുകൾ കുതിച്ചുയരുകയും ചെയ്തു. ഇത് വിദഗ്ധർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. കേസുകൾ ഇനിയും ഉയർന്നേക്കാം. ചികിത്സ നൽകാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. പക്ഷേ, സമ്പർക്കത്തിലൂടെയുള്ള വ്യാപനം അനിയന്ത്രിതമായി വർധിച്ചാൽ സമൂഹവ്യാപനം ഉണ്ടാവുകയും അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും.”- മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Thiruvananthapuram covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here