Advertisement

സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടത്തെ അട്ടിമറിക്കുന്നതിന് ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു: മുഖ്യമന്ത്രി

July 10, 2020
Google News 2 minutes Read

രോഗ വ്യാപനത്തിന്റെ അവസ്ഥ അത്യന്തം ഗുരുതരമായ ഘട്ടത്തിലാണ് അപകടകരമായ ചില പ്രവണതകള്‍ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പോരാട്ടത്തെ അട്ടിമറിക്കുന്നതിന് സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിന് ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന കൊവിഡ് കേസുകളുടെ തോത് 20.64 ശതമാനം ആയി ഉയര്‍ന്നു: മുഖ്യമന്ത്രി

ഓരോരുത്തരും അവനവന്റെയും ചുറ്റുമുള്ളവരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കേണ്ട സമയമാണിത്. 500 ല്‍ നിന്നും കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഏഴ് ലക്ഷം പേരെ ബാധിച്ച രോഗം നമുക്കിടയിലും എപ്പോള്‍ വേണമെങ്കിലും നിയന്ത്രണാതീതമായ രീതിയില്‍ പടര്‍ന്നു പിടിച്ചേക്കാം. അതിന് ഇടവരുത്തുന്ന ഒരു കാര്യവും നാം അനുവദിക്കാന്‍ പാടില്ല. അക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണ സര്‍ക്കാരിന് ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന കൊവിഡ് കേസുകളുടെ തോത് 20.64 ശതമാനം ആയി ഉയര്‍ന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന കൊവിഡ് രോഗികളില്‍ നിന്ന് പ്രൈമറി സെക്കന്‍ഡറി കോണ്ടാക്ടുകള്‍ ഉണ്ടാകുന്നുണ്ട്. മൊത്തം കേസുകളുടെ അനുപാതമായി സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നത്.

കഴിഞ്ഞ ഏതാനം ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. അത് ജൂണ്‍ 27 ന് 5.11 ശതമാനമായി. ജൂണ്‍ 30 ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്ക് അനുസരിച്ച് 20.64 ആയി ഉയര്‍ന്നു. സാമൂഹ്യ വ്യാപനം തര്‍ക്കവിഷയമാക്കേണ്ടതില്ല. സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗ സാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിംഗ് വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്ക്

ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കൊവിഡ് ആശുപത്രികളുണ്ട്. അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ ഓരോ കൊവിഡ് ആശുപത്രിയുമായി ബന്ധപ്പെടുത്തി കൊവിഡ് പ്രഥമ ഘട്ട ചികിത്സാ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സ ഉറപ്പാക്കാന്‍ എ,ബി,സി എന്നീ പ്ലാനുകളും തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 204 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് -35, സിഐഎസ്എഫ് -1, ബിഎസ്എഫ് -2 ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു. ഇന്ന് രോഗം ഭേദമായത് 112 പേര്‍ക്കാണ്.

Story Highlights cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here