‘വാതിലും ജനലും തുറക്കരുത്, വെള്ളം എടുക്കാൻ മാത്രം പുറത്തേക്കിറങ്ങാം’ ക്വാറന്റീനിൽ കഴിയുന്ന വയോധികയ്ക്ക് കിട്ടിയത് വിചിത്രമായ നിർദേശം
ക്വാറന്റീനിലിരിക്കുന്ന വയോധികയ്ക്ക് വാർഡ് മെമ്പർ നൽകിയത് വിചിത്രമായ നിർദേശങ്ങൾ. വാതിലും ജനലും തുറക്കരുത്, തുണി നനച്ച് പുറത്ത് വിരിക്കരുത് എന്നീ നിർദേശങ്ങളാണ് കൊച്ചിയിലെ ഒരു വാർഡ് മെമ്പർ ബാംഗ്ലൂരിൽ നിന്നെത്തിയ സ്ത്രീക്ക് നൽകിയത്. ഈ സ്ത്രീയുടെ അയൽവാസിയും അഭിഭാഷകയും ആയ രശ്മിതാ രാമചന്ദ്രൻ ഇക്കാര്യം സമൂഹ മാധ്യമത്തിൽ കുറിച്ചു. പിന്നീട് അഭിഭാഷക തന്നെ അധികൃതരെ വിളിച്ച് അറിയിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്തു.
കുറിപ്പ്,
അയൽപ്പക്കത്ത് പദ്മിനി ആന്റി ബാംഗ്ലൂരിൽ നിന്ന് വന്ന് ക്വാറന്റീനിൽ ആയിട്ട് ഒരാഴ്ച കഴിഞ്ഞു. ആന്റിയ്ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് അമ്മ വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ, ഒരാഴ്ച കഴിഞ്ഞിട്ടും ജനൽ പോലും തുറക്കുന്നില്ല, അമ്മയോട് നമ്പർ വാങ്ങി വിളിച്ചപ്പോൾ പറയുകയാണ്, ‘വാതിലും ജനലും തുറക്കരുതെന്നും തുണി നനച്ച് പുറത്ത് വിരിക്കരുതെന്നും വാർഡ് മെമ്പർ പറഞ്ഞു. ദിവസവും ഒരു ബക്കറ്റ് വെള്ളം എടുക്കാൻ മുറ്റത്തിറങ്ങിക്കൊള്ളാൻ പറഞ്ഞു ‘. കൊവിഡ് ജാഗ്രതയിൽ കേട്ടിട്ടില്ലാത്ത വിചിത്ര നിർദ്ദേശങ്ങൾ! 10 സെന്റിനു മേൽ വിസ്തൃതിയുള്ള പുരയിടത്തിലാണ് സീനിയർ സിറ്റിസണായ ആന്റി താമസിക്കുന്നത്, അയൽപക്കങ്ങളിലേക്ക് 5 മീറ്ററിലധികം ദൂരം ഉണ്ട്. അവർ ജനാല തുറന്നതു കൊണ്ട് അപകടമില്ല. ഞാൻ ദിശയിൽ വിളിച്ച് വിവരം പറഞ്ഞു, ആന്റിയുടെയും വാർഡ് മെമ്പറുടെയും നമ്പർ നൽകി. ദിശയിൽ നിന്ന് കൃത്യമായി ആന്റിയെ വിളിച്ച് വാതിലും ജനാലയും തുറന്നിടാനും തുണികൾ അലക്കി വിരിച്ചു കൊള്ളാനും സ്വന്തം മുറ്റത്തെ കിണറ്റിൽ നിന്ന് ആവശ്യത്തിന് വെള്ളം എടുത്തു കൊള്ളാനും പറഞ്ഞു. ആ വീട്ടിൽ ഇന്ന് പകൽ സൂര്യപ്രകാശവും കാറ്റും കയറി.
Read Also : പഞ്ചാബിൽ മന്ത്രിക്ക് കൊവിഡ്
ക്വാറന്റീൻ ഒരു ജാഗ്രതാ കാലയളവാണ്, ആരുടെയും തടവു ശിക്ഷയല്ല! അയൽപക്കങ്ങളിലിരുന്ന് ക്വാരന്റീൻകാരെ ശ്വാസം മുട്ടിക്കാൻ നമുക്കാരും അനുവാദം തന്നിട്ടില്ല….
Story Highlights – quarantine, cochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here