സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെന്റ്; എംബി രാജേഷ്

സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിലുള്ളത് കേന്ദ്ര ഗവൺമെന്റെന്ന് സിപിഐഎം നേതാവും മുൻ എംപിയുമായ എം ബി രാജേഷ്. യുഎഇയുടെ അറ്റാഷെ രാജ്യം വിട്ടതിന് പിന്നിലും കേന്ദ്രമാണ്. കൂടാതെ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പൂർണ നയന്ത്ര പരിരക്ഷയില്ലെന്നും എം ബി രാജേഷ്.
ഇന്ത്യ ആവശ്യപ്പെട്ടാൽ യുഎഇയ്ക്ക് വേണമെങ്കിൽ പരിമിത പരിരക്ഷയും എടുത്തുകളയാം. ഇനി പരിമിത പരിരക്ഷ ഉണ്ടെങ്കിൽ പോലും രാജ്യദ്രോഹം ആരോപിക്കപ്പെടുന്ന കേസിൽ ചോദ്യം ചെയ്യാം. വിചാരണ പോലും തീർത്തും അസാധ്യമല്ലെന്നും രാജേഷ് വ്യക്തമാക്കി.
അപ്പോഴാണ് അറ്റാഷെ രാജ്യം വിട്ടതിനെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാൻ പോലും വിദേശമന്ത്രാലയം തയാറാവാത്തത്. അവർക്ക് ഒളിക്കാനും മറയ്ക്കാനും ഏറെ ഉള്ളതുകൊണ്ടാണത്. പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെന്റാണെന്നും രാജേഷ് ആരോപിച്ചു. ഈ പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമായി നിഷേധിക്കാൻ കഴിയുന്നവരെ രാജേഷ് സമൂഹമാധ്യമത്തിലൂടെ വെല്ലുവിളിച്ചു.
Read Also : സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ശിവശങ്കറെന്ന് കണ്ടെത്തല്‍
കുറിപ്പ്:
നയതന്ത്ര പരിരക്ഷയെക്കുറിച്ച് ക്ലാസെടുത്തവരുടെ അറിവിലേക്ക്. എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പൂർണ നയതന്ത്ര പരിരക്ഷയുണ്ട്. എന്നാൽ കോൺസുലേറ്റുകളിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥർക്ക് പൂർണ പരിരക്ഷയില്ല. പരിമിതമായ നയതന്ത്ര പരിരക്ഷയേയുള്ളൂ.
വിയന്ന കൺവെൻഷൻ പ്രകാരം 1961, 1963) കോൺസുലേറ്റിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പ്രോസിക്യുട്ട് ചെയ്യാം. അതായത് വിയന്ന കൺവെൻഷൻ എംബസികളിലേയും കോൺസുലേറ്റുകളിലേയും ഉദ്യോഗസ്ഥർക്ക് സമാനമായ പരിരക്ഷ നൽകുന്നില്ല. തിരുവനന്തപുരത്തുള്ളത് യുഎഇയുടെ കോൺസുലേറ്റാണ്, അറ്റാഷേക്ക് പൂർണ പരിരക്ഷയില്ല. അതുകൊണ്ടാണ് കസ്റ്റംസ് കമ്മീഷണർ ജൂലായ് 8ന് അറ്റാഷേയിൽ നിന്ന് കസ്റ്റംസ് ആക്ട് 108 പ്രകാരം മൊഴിയെടുക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എൻഐഎ അറ്റാഷേയെ ചോദ്യം ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ അനുമതി തേടാനും കാരണമിതാണ്. എൻഐഎയും കസ്റ്റംസും നയതന്ത്ര പരിരക്ഷയെക്കുറിച്ച് അറിവില്ലാത്തവരല്ലല്ലോ.
ഇനി ചില സംഭവങ്ങൾ കൂടി ചൂണ്ടിക്കാട്ടാം.
2015ൽ ഒരു ഇന്ത്യൻ വനിതയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഗുർഗാവ് പോലീസ്, സൗദി എംബസി ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിനായി ,പൂർണ്ണ പരിരക്ഷ ഉണ്ടായിട്ടും അയാളുടെ വീട്ടിൽ കയറിയിട്ടുണ്ട്.
ദേവയാനി ഖോബ്രഗ ഡെ കേസിൽ അമേരിക്ക അവരെ അറസ്റ്റ് ചെയ്യാൻ കാരണം അവർ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നയാളെന്ന നിലയിൽ പരിമിത പരിരക്ഷ മാത്രമാണുണ്ടായിരുന്നത് എന്നതുകൊണ്ടാണ്.അവരെ രക്ഷിക്കാൻ ഇന്ത്യ ചെയ്തത് ഉടനടി എംബസി പദവിയുള്ള ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലേക്ക് സ്ഥലം മാറ്റുകയാണ്. അതിലൂടെ അവർക്ക് പൂർണ്ണ പരിരക്ഷ ലഭ്യമാക്കുകയാണുണ്ടായത്. വിസ ചട്ടലംഘനം എന്ന താരതമ്യേന ലഘുവായ കുറ്റമായിരുന്നു എന്നോർക്കണം.
2011 ൽ ബ്രിട്ടനിലെ ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അനിൽ വർമ്മയെ സ്‌കോട്‌ലന്റ് യാർഡ് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഭാര്യയെ തല്ലിയതായിരുന്നു കേസ്.
എന്നിട്ടാണ് രാജ്യദ്രോഹത്തിന് അന്വേഷണം നടക്കുന്ന കേസിൽ കോൺസുലേറ്റ് അറ്റാഷേ എന്ന നിലയിൽ പരിമിത പരിരക്ഷ മാത്രമുള്ളയാളെ ചോദ്യം ചെയ്യാനോ വിവരശേഖരണത്തിനോ പോലും മുതിരാതെ വിട്ടയച്ചത്. അതും യുഎഇ പൂർണ സഹകരണം വാഗ്ദാനം ചെയ്ത കേസിൽ. അത്ര സഹകരണം വേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ ഉള്ളിലിരുപ്പ്.
ഇന്ത്യ ആവശ്യപ്പെട്ടാൽ യുഎഇയ്ക്ക് വേണമെങ്കിൽ പരിമിതപരിരക്ഷയും എടുത്തുകളയാം. ഇനി പരിമിത പരിരക്ഷ ഉണ്ടെങ്കിൽ പോലും രാജ്യദ്രോഹം ആരോപിക്കപ്പെടുന്ന കേസിൽ ചോദ്യം ചെയ്യാം. വിചാരണ പോലും തീർത്തും അസാദ്ധ്യമല്ല. അപ്പോഴാണ് അറ്റാഷേ രാജ്യം വിട്ടതിനെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാൻ പോലും വിദേശമന്ത്രാലയം തയ്യാറാവാത്തത്. അവർക്ക് ഒളിക്കാനും മറയ്ക്കാനും ഏറെ ഉള്ളതുകൊണ്ടാണത്. പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെന്റാണ്. ബിജെപിയാണ്. നയതന്ത്ര പരിരക്ഷയുടെ പരിദേവനം നടത്തിയവർക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമായി നിഷേധിക്കാൻ ത്രാണിയുണ്ടെങ്കിൽ അതു ചെയ്യട്ടെ.
Story Highlights – m b rajesh, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here