നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്; പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൃസ്വകാല ജോലികള്‍ക്കായി നിയമിക്കുന്ന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ യോഗ്യതയില്‍ അടക്കം സംശയം ഉണ്ടായാല്‍ കരാര്‍ ജോലിക്കാരുടെ സേവനം അവസാനിപ്പിക്കാനും ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റെ കത്തിന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പിഎസ്‌സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. കത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കത്തിലെ ഓരോ ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. എല്‍ഡിഎഫ് കാലത്തെയും യുഡിഎഫ് കാലത്തെയും നിയമനങ്ങളുടെ കണക്കുകള്‍ താരതമ്യം ചെയ്താണ് മറുപടി ആരംഭിക്കുന്നത്.
2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2020 ഏപ്രില്‍ 30 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി 1,33,132 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ 1,23,104 പേര്‍ക്ക് മാത്രമാണ് പിഎസ്‌സി വഴി നിയമനം നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉള്ളതിനേക്കാള്‍ മൂന്നിരട്ടി കരാര്‍, ദിവസ വേതന ജീവനക്കാര്‍ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി മറുപടിയില്‍ നല്‍കുന്നു. ഹൃസ്വകാല ജോലികള്‍ക്കായി നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – CM responds opposition leader letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here