സ്വർണക്കടത്ത് കേസിൽ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യും
സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ചോദ്യം ചെയ്യും. കൂടാതെ വിദേശയാത്രയുടെ വിവരങ്ങൾ എൻഐഎ സംഘം പരിശോധിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ ഹവാല പണമിടപാടിനെക്കുറിച്ചും ഏജന്‍സി അന്വേഷിക്കും.
എൻഐഎ കേസിലെ പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. അവിടെ വച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് പ്രതികളായ സ്വപ്നയുടെയും സന്ദീപിന്‍റെയും മൊഴികളിൽ നിന്ന് സൂചന ലഭിച്ചിരുന്നു. സന്ദീപ് നായരെയും തെളിവെടുപ്പിനായി കൊണ്ടുപോകും. ശിവശങ്കറിന്‍റെ വിദേശ യാത്രയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാർശയിലാണെന്ന് ചീഫ് സെക്രട്ടറി തല അന്വേഷണത്തില്‍ കണ്ടെത്തി.
Read Also : എം ശിവശങ്കറിന്റെ നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു
ശിവശങ്കറിന്റെ നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറി തല അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കറിന്റെ കെഎസ്ഐടിഐഎല്ലിലേത് അടക്കം നിയമനങ്ങൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കും
അതേസമയം യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റ് ആശുപത്രിയിൽ ചെന്നാണ് ഗൺമാന്റെ മൊഴിയെടുത്തത്. ഇയാളുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും. കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായി ജയഘോഷ് പറഞ്ഞതായാണ് വിവരം. ഭയം കൊണ്ടാണ് ബന്ധുവീട്ടിലേക്ക് പോയതെന്നും ജയഘോഷ്. കഴിഞ്ഞ ദിവസമാണ് ജയഘോഷിനെ കാണാതായത്. ഇന്നലെ രാവിലെ 11.30യോട് കൂടി ജയഘോഷിനെ കൈ ഞെരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴക്കൂട്ടം പൊലീസ് ജയഘോഷിന്റെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്.
Story Highlights – m shivashankar, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here