സ്വർണക്കടത്ത്; ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്‌ന സുരേഷ്. പ്രതികളെ ഹാജരാക്കിയപ്പോൾ എൻഐഎ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും ഭീകരവാദ പ്രവർത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്.
സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയിൽ എടുത്ത ശേഷം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തിന് പുറമേ മറ്റ് സ്ഥലങ്ങളിലും ഗൂഢാലോചന നടന്നു. കേസിലെ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെ പി റമീസാണ്. ഇയാൾക്ക് രാജ്യത്തിന് പുറത്തും സ്വർണക്കടത്തിന്റെ വലിയ ശൃംഖലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also :സ്വർണക്കടത്ത്: സ്വപ്‌നയും സരിത്തും എൻഐഎ കസ്റ്റഡിയിൽ തുടരും
സ്വപ്‌ന സുരേഷിന്റെ ആറ് മൊബൈൽ ഫോണും രണ്ട് ലാപ് ടോപ്പും പിടികൂടി. രണ്ട് മൊബൈൽ ഫോണുകൾ ഫേസ് ആപ്പ് വഴി തുറന്നു. ബാക്കിയുള്ള ഫോണുകൾ തുറന്നു പരിശോധിക്കേണ്ടതുണ്ട്. ടെലഗ്രാം വഴി നടന്ന ചാറ്റ് വീണ്ടെടുക്കാനുള്ള ശ്രമം എൻഐഎ ആരംഭിച്ചു. സ്വപ്നക്ക് നിരവധി ബാങ്കുകളിൽ പണമിടപാടുണ്ട്. ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും വൻ തോതിൽ സ്വർണമുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിലും റിമാൻഡ് റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
Story Highlights – Gold smuggling, Swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here