മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് യാത്രാ വിശദീകരണം; മറുപടിയുമായി വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ നെതർലാൻഡ്‌സ് യാത്രയ്ക്ക് സഹായം നൽകിയ കമ്പനിയ്ക്ക് റീബിൽഡ് കേരളയുടെ കൺസൾട്ടൻസി കരാർ നൽകാൻ നീക്കം നടന്നുവെന്ന വാർത്തയോട് പ്രതികരണവുമായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളിലൂടെയാണ് അദ്ദേഹം പരിഹാസ രൂപേണയുള്ള മറുപടി നൽകിയത്.
Read Also : ‘വിവാദ വനിത’യ്ക്ക് തന്റെ ഓഫീസുമായി ബന്ധമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രിയുടെ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്‌സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണെന്ന് ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണമെന്ന് മുരളീധരൻ കുറിച്ചു. പിണറായി വിജയൻ ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരൻ അങ്ങനെ കുറിച്ചതെന്നും മുരളീധരൻ.
കുറിപ്പ്,
കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു…കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി !സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡർമാരും !
മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിയ്ക്ക് റീ ബിൽഡ് കേരളയുടെ കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്‌സുമായുള്ള ‘നയതന്ത്രബന്ധ’ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഭാരത സർക്കാരും നെതർലൻഡ്‌സുമായി ഇങ്ങനെയൊരു ധാരണയില്ല…
നാനൂറ് വർഷത്തെ പഴക്കമുണ്ട് ഇന്തോ ഡച്ച് ബന്ധത്തിന്.സ്വതന്ത്ര ഇന്ത്യയുമായി ആദ്യ വർഷം തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച നെതർലൻഡ്‌സ്, നിയതമായ മാർഗങ്ങളിലൂടെ സുതാര്യമായേ അത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളൂ. ഏതാണ്ട് 200 ഇന്ത്യൻ കമ്പനികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. 2006 ൽ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ഡച്ച് വിദേശനയത്തിൽ മുൻഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അവർ ഉൾപ്പെടുത്തി.
ഇന്തോ ഡച്ച് ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജി നടത്തിയ നെതർലൻഡ്‌സ് സന്ദർശനം വൻ വിജയമായിരുന്നു….
അതിന്റെ തുടർച്ചയായാണ് 2018ൽ നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ.മാർക് റുട്ടെയും മന്ത്രിതല സംഘവും ഇന്ത്യാ സന്ദർശനത്തിനെത്തിയത് .അന്ന് അവർക്കൊപ്പം വന്നത് 130 വൻ കമ്പനികളുടെ പ്രതിനിധികളാണ്.
20172018 ൽ ഇന്ത്യയിൽ മൂന്നാമത്തെ വലിയ നിക്ഷേപം നടത്തിയ രാജ്യവും നെതർലൻഡ്‌സായിരുന്നു.
ഇതെല്ലാം സർക്കാരുകൾക്കിടയിൽ സുതാര്യമായി നടന്ന ചർച്ചകളും ഇടപാടുകളുമാണ്. കുടുംബക്കാരുമായി നാടുകാണാൻ നടത്തിയ വിനോദയാത്രയോ ഇഷ്ടക്കാരെ സന്ദർശിക്കലോ അല്ല…
പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്‌സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്.. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം…
പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരൻ അങ്ങനെ കുറിച്ചത്…
Story Highlights – v muraleedharan, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here