സ്വർണക്കടത്ത് കേസ് പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്; 11 കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ പുതിയ കണ്ടെത്തലുകളുമായി എൻഐഎ. സ്വർണം കടത്താൻ പ്രതികൾ 11 ഇടങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎയുടെ വെളിപ്പെടുത്തൽ. പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക് ലഭിച്ചു. രണ്ട് ഇടത്തെ ദൃശ്യങ്ങളിൽ പ്രതികളോടൊപ്പം ശിവശങ്കറിന്റെ സാന്നിധ്യവും കണ്ടെത്തി. ഇത് എൻഐഎ പരിശോധിക്കുന്നുണ്ട്.
സ്വർണക്കടത്തിൽ പങ്കാളിത്തമുള്ള മറ്റുള്ള ആളുകളുടെ പേരുകൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തി. മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ അധികൃതർ പറഞ്ഞു. കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത കെ ടി റമീസ് രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുത്തിയിട്ടുണ്ട്.
Read Also : തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് റിമാൻഡിൽ
സ്വപ്ന അടക്കമുള്ള പ്രതികൾ നൽകിയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികളും എൻഐഎ തുടങ്ങി. തിങ്കളാഴ്ച ഹാജരാകാനാണ് എൻഐഎ ശിവശങ്കറിന് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തിയിരുന്നു. എൻഐഎയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
സ്വപ്‌നയുടെ വീട്ടിലും ലോക്കറിലുമാണ് എൻഐഎ പരിശോധന നടത്തിയത്. ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവുമാണ് കണ്ടെത്തിയത്. ഇത്രയധികം രൂപ ഇവരുടെ അക്കൗണ്ടിൽ കണ്ടെത്തുകയെന്നത് അസ്വാഭാവികമാണെന്നാണ് ചൂണ്ടിക്കാണിച്ചാണ് എൻഐഎ ഇക്കാര്യങ്ങൾ കോടതിയിൽ അറിയിച്ചത്.
Story Highlights – gold smuggling, nia, cctv footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here