Advertisement

നൂറു കോടിയുടെ ആസ്തി, ഇരകളായി നടിമാർ അടക്കമുള്ളവർ, ക്ലയന്റുകളായി ഉന്നതർ; സോനു പുഞ്ചബാനും ഡൽഹിയിലെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റും

July 25, 2020
2 minutes Read
sonu panjuban delhi largest sex racket story

‘ഒരു സ്ത്രീയെന്ന് വിളിക്കാവുന്നതിന്റെ എല്ലാ പരിധികളും സോനു ലംഘിച്ചു, കടുത്ത ശിക്ഷ തന്നെ ഇവർ അർഹിക്കുന്നു’- സോനുവിന്റെ തടവ് ശിക്ഷാവിധിയിൽ കോടതി നിരീക്ഷിച്ചതിങ്ങനെ…! സോനു പുഞ്ചബാന് 24 വർഷമാണ് കോടതി തടവ് ശിക്ഷയായി വിധിച്ചത്.

കഴിഞ്ഞ 20 വർഷമായി ഇന്ത്യയിലെ സ്ത്രീകളുടെ പേടി സ്വപ്‌നമാണ് സോനു പഞ്ചുബാനും അവരുടെ കൂട്ടാളികളും…എപ്പോൾ വേണമെങ്കിലും ഇവരുടെ ദുഷ്ട ദൃഷ്ടി നിങ്ങൾക്ക് മേൽ പതിയാം….ഒരു തവണ ഇവരുടെ കയ്യിലടകപ്പെട്ടാൽ പിന്നെ രക്ഷപ്പെടുക അസാധ്യം ! ഈ ഒരു ഭയത്തിന്റെ നിഴലിലാണ് ഇന്ത്യയിലെ, പ്രത്യേകിച്ച് ഡൽഹിയിലെ, പെൺകുട്ടികൾ കഴിഞ്ഞത്. ടെലിവിഷൻ താരങ്ങൾ മുതൽ വിദ്യാർത്ഥിനികൾ വരെ …സോനുവിന്റെ കയിലകപ്പെട്ടാൽ പിന്നൊരു തിരിച്ചുപോക്കില്ല…വൻകിട വ്യവസായികൾ, രാഷ്ട്രീയക്കാർ, സിനിമാ നിർമാതാക്കൾ തുടങ്ങി ആർക്കും എത്തിപിടിക്കാൻ സാധിക്കാത്ത ഉന്നതരായിരുന്നു സോനുവിന്റെ ക്ലയന്റുകൾ…അതുകൊണ്ട് തന്നെ നീണ്ട 20 വർഷക്കാലത്തോളം സോനു ഒരു പോറൽ പോലും ഏൽക്കാതെ ഇന്ത്യയിൽ സെക്‌സ് റാക്കറ്റ് പ്രവർത്തിപ്പിച്ചു…

ആരാണ് സോനു പുഞ്ചബാൻ ?

സോനു പുഞ്ചബാൻ അഥവാ ഗീത അറോറ ഇന്ത്യയിലെമ്പാടും പരന്നുകിടക്കുന്ന സെക്‌സ് റാക്കറ്റിന്റെ നേതാവാണ്. ദക്ഷിണ ഡൽഹിയിലാണ് റാക്കറ്റിന്റെ പ്രവർത്തന കേന്ദ്രം. മോഡലാകാനും നടിയാകാനും ആഗ്രഹിക്കുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി സമൂഹത്തിലെ ഉന്നതർക്ക് കാഴ്ചവയ്ക്കുകയായിരുന്നു സോനു പുഞ്ചബാൻ…ഇതിന് പുറമെ ഹരിയാനയിലെ ഝാജർ ജില്ലയിലെ ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ് ഇവർ..

ഗീത അറോറ എന്ന സാധാരണ സ്ത്രീയിൽ നിന്ന് സോനു പുഞ്ചബാനിലേക്കുള്ള ദൂരം….

ഗീത അറോറ കിഴക്കൻ ഡൽഹിയിലാണ് ജനിക്കുന്നത്. ഒരു സാധാരണ കുടുംബത്തിലെ സാധാരണ സ്ത്രീയായി ജനിച്ച ഗീതയുടെ ജീവിതം മാറി മറിയുന്നത് ഗുണ്ടാനേതാവായ വിജയ് സിംഗുമായി പ്രണയത്തിലാകുന്നതോടെയാണ്. ഗുണ്ടാതലവൻ പ്രകാശ് ശുക്ലയുടെ വലംകൈ ആയിരുന്നു വിജയ് സിംഗ്.

പ്രണയം വിവാഹത്തിൽ കലാശിച്ചുവെങ്കിലും ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല…2003 ൽ ഉത്തർ പ്രദേശിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വിജയ് സിംഗ് കൊല്ലപ്പെട്ടു. പിന്നീട് ദീപക് എന്ന ക്രിമിനലുമായി പ്രണയത്തിലായെങ്കിലും അസമിലുണ്ടായ ഏറ്റുമുട്ടലിൽ ദീപകും കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ദീപകിന്റെ സഹോദരൻ ഹേമന്ത് സോനുവിനെ ഗീത അറോറ വിവാഹം കഴിച്ചു. 2006 ൽ ഹേമന്ത് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് കൊല്ലപ്പെട്ടു.

Read Also : വിവാഹം കഴിക്കാൻ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന ഒരു ദ്വീപ്; തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

ഗീത അറോറയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഹേമന്ത് സോനു. അങ്ങനെയാണ് ഗീത അറോറ സോനു പഞ്ചുബാൻ എന്ന പേര് സ്വീകരിക്കുന്നത്. ഹേമന്തിനെ വിവാഹം കഴിക്കുമ്പോഴേക്കും സെക്‌സ് റാക്കറ്റിലെ മുഖ്യകണ്ണിയായി മാറിയിരുന്നു ഗീത അറോറ അഥവാ സോനു പഞ്ചുബാൻ.

സോനുവിനെ കുറിച്ചുള്ള കഥകൾ പുറത്തുവരുന്നത്….

സോനു അഗർവാൾ നേതൃത്വം നൽകിയ സെക്‌സ് റാക്കറ്റ് ഡൽഹിയി ആസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഇന്ത്യയിലെ വിവിധ കോണുകളിൽ നിന്ന് സ്ത്രീകൾ ഈ റാക്കറ്റിന്റെ ഇരകളായിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഡൽഹിയിലെത്തിച്ച് മയക്കുമരുന്നിന് അടിമയാക്കി ഉന്നതർക്കായി വിൽക്കുന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി.

2009ലാണ് സോനുവിന്റെ പേര് പുറംലോകം അറിയുന്നത്. സെപ്തംബർ 11, 2019 ൽ സോനു പഞ്ചുബാന്റെ നിർദേശ പ്രകാരം സോനുവിന്റെ വലംകൈ സന്ദീപ് ബേദ്വാൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് സെക്‌സ് റാക്കറ്റിൽ എത്തിച്ചു. കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പലർക്കും കാഴ്ചവച്ചു. പലയാവർത്തി പലർക്കും വിറ്റു….ഒരുപാട് വർഷത്തോളം സെക്‌സ് റാക്കറ്റിന്റെ കൊടിയ പീഡനത്തിനും ക്രൂരതകൾക്കും ഇരയായ കുട്ടി ഒരു ദിവസം ഇവരുടെ കണ്ണുവെട്ടിച്ച് സെക്‌സ് റാക്കറ്റ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് പൊലീസിൽ അഭയം പ്രാപിച്ചു. ഈ സംഭവത്തോടെയാണ് ഡൽഹിയിലെ ഇരുണ്ട തെരിവിൽ അരങ്ങേറുന്ന സെക്‌സ് റാക്കറ്റിനെ കുറിച്ച് ലോകം അറിയുന്നത്…ഒപ്പം സോനു പഞ്ചുബാൻ എന്ന ദുഷ്ട സ്ത്രീയെ കുറിച്ചും….പിന്നീട് സോനുവിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ കാണാതായി…!

താരങ്ങൾ, എയർ ഹേസ്റ്റസ്, വിദ്യാർത്ഥികൾ…സോനുവിന്റെ കെണിയിലെ ഇരകൾ

ഡൽഹിക്ക് പുറമെ കൊൽക്കത്ത, പഞ്ചാബ്, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിൽ പെൺകുട്ടികളെ എത്തിച്ചുനൽകുമായിരുന്നു സോനുവിന്റെ റാക്കറ്റ്. ടെലിവിഷൻ താരങ്ങൾ, എയർ ഹോസ്റ്റസുമാർ, വിദ്യാർത്ഥിനികൾ തുടങ്ങിയവർക്ക് 5000 രൂപ മുതൽ 20,000 രൂപ വരെയാണ് സോനു ക്ലയന്റുകളിൽ നിന്ന് ഈടാക്കിയിരുന്നത്.

ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഫാം ഹൗസുകൾ എന്നിവിടങ്ങളിലേക്കാണ് സോനു പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത്. സെക്‌സ് റാക്കറ്റിംഗിലൂടെ സോനു സമ്പാദിച്ചത് 100 കോടി രൂപയുടെ ആസ്തിയാണ് !

അറസ്റ്റ് പരമ്പരകൾ…

സോനു പഞ്ചുബാൻ പലതവണ പൊലീസ് പിടിയിലായിട്ടുണ്ട്. 2007ലാണ് സോനു ആദ്യമായി അറസ്റ്റിലാകുന്നത്. ഇമോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് പ്രകാരമാണ് സോനു അറസ്റ്റിലാകുന്നത്. അതേ വർഷം തന്നെ സോനുവിന് ജാമ്യം ലഭിച്ചുവെങ്കിലും വീണ്ടും അതേ വകുപ്പ് പ്രകാരം 2008 ൽ സോനു അറസ്റ്റിലായി. വീണ്ടും പുറത്തിറങ്ങിയ സോനുവിനെ ഏപ്രിൽ 2011ൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

കസ്റ്റമർ എന്ന വ്യാജേന സോനുവിനെ സമീപിച്ച പൊലീസുകാർ മഹ്രോളിയിൽ വച്ച് സോനുവിനെയും നാല് കൂട്ടാളികളെയും പിടികൂടി. ഒരേ കുറ്റകൃത്യത്തിന് തന്നെ രണ്ട് തവണ അറസ്റ്റിലായിരുന്നതുകൊണ്ട് മൂന്നാം തവണ പൊലീസ് മഹാരാഷ്ട്ര കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം എന്ന വകുപ്പ് കൂടി ചുമത്തി. കുറച്ചുനാൾ ജയിലിൽ കഴിഞ്ഞുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി സോനുവിനെ വെറുതെവിട്ടു.

സോനുവിന്റെ ജീവിതത്തിലെ അവസാന അറസ്റ്റ് ….

2017ലാണ് ഡിസിപി ഭിഷം സിംഗ് സോനുവിനെതിരായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കേസ് ഏറ്റെടുക്കുന്നത്. ഭിഷം സിംഗ് കേസ് ഏറ്റെടുക്കുമ്പോൾ 2014ൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയിട്ടില്ലായിരുന്നു. സോനുവിനെ പൂട്ടാനുറച്ച ഭിഷം സിംഗ് പരാതിക്കാരിക്കുള്ള തെരച്ചിൽ ഊർജിതമാക്കി. ഒടുവിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി. എന്നാൽ കുട്ടി കേസുമായി മുന്നോട്ടുപോകാൻ താത്പര്യം പ്രകടിപ്പിച്ചില്ല.

സോനുവിനെ തളയ്ക്കാൻ കുട്ടിയുടെ പരാതി നിർണായകമാണെന്ന് മനസിലായ ഭിഷം സിംഗ് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും കേസിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കുകയും ചെയ്തു. തുടർന്ന് കേസിലുണ്ടായ പുരോഗമനങ്ങളാണ് 2017ൽ സോനു പഞ്ചുബാന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചത്. ഈ കേസിന്റെ വിചാരണയാണ് 2020 ജൂലൈ 22ന് അവസാനിച്ചത്. 24 വർഷമാണ് സോനുവിനെ കോടതി തടവ് ശിക്ഷയായി വിധിച്ചത്. സോനുവിനൊപ്പം കൂട്ടാളി സന്ദീപ് ബേദ്വാളിനെയും കോടതി ശിക്ഷിച്ചു. 20 വർഷമാണ് സന്ദീപിന്റെ തടവുശിക്ഷ.

Story Highlights sonu panjuban delhi largest sex racket story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top