സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുക്കി. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സ്വപ്‌നയുടേയും സന്ദീപിന്റേയും മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.
സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകർ സന്ദീപ് നായരും റമീസുമെന്നാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി. ദുബായിൽവച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടത്. അറ്റാഷെയുടെ അറിവോടെയാണ് സ്വർണക്കടത്ത് നടന്നതെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ബിസിനസുകാർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും ബാങ്കിലുള്ള നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നും സ്വപ്‌ന മൊഴി നൽകി.
Read Also :സ്വർണക്കടത്ത് മുഖ്യ ആസൂത്രകർ സന്ദീപും റമീസുമെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി
യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ ആസൂത്രണം ചെയ്തത് റമീസിനാണെന്ന് സന്ദീപ് നായരും മൊഴി നൽകി. താൻ വഴിയാണ് റമീസ് സരിത്തുമായും സ്വപ്നയുമായും പരിചയപ്പെടുന്നതെന്നും സന്ദീപ് വെളിപ്പെടുത്തി. കേസിൽ അറ്റാഷെയുടെ പങ്ക് കസ്റ്റംസ് ചോദ്യം ചെയ്യലിലും സന്ദീപ് നായർ ആവർത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് സന്ദീപ് നായരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ സ്വപ്‌നയേയും ചോദ്യം ചെയ്തിരുന്നു.
Story Highlights – Swapna suresh, Gold smuggling, Sandeep nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here