കൊച്ചിയിലെ വെള്ളക്കെട്ട്; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി; വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണം

കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണം. ദുരന്ത നിവാരണ നിയമപ്രകാരം കളക്ടര്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കൊച്ചിയില്‍ വീണ്ടും വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി എത്തിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. നഗരസഭയ്ക്ക് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് ഏറ്റെടുക്കാം.
Read Also : കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ചെലവഴിച്ചത് 50 കോടിയോളം; മഴ പെയ്താൽ നഗരം വെള്ളത്തിനടിയിൽ
ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. ബ്രേക്ക് ത്രൂ പദ്ധതി അടക്കം നടപ്പാക്കിയ നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് ഉണ്ടായത് എന്തുകൊണ്ടെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.
കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ കൊച്ചി കോര്‍പറേഷനും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവും ചെലവഴിച്ചത് 50 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി കൊച്ചി കോര്‍പറേഷന്‍ അമൃതം പദ്ധതിയില്‍ നിന്നുള്‍പ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോള്‍, ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു. വെള്ളക്കെട്ടൊഴിവാക്കാന്‍ ഇത്രയധികം തുക ചെലവഴിച്ചിട്ടും കൊച്ചി നഗരം മിക്കപ്പോഴും വെള്ളത്തിനടിയിലാണ്.
Story Highlights – Kochi rain, High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here