ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുമതി

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുമതി. രണ്ടും, മൂന്നും ഘട്ട പരീക്ഷണം നടത്താന്‍ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കാണ് അനുമതി ലഭിച്ചത്. പരീക്ഷണം വിജയിച്ചാല്‍ കൊവിഡ് പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാകും.
അസ്ട്ര സേനക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. പരീക്ഷണത്തിന് അനുമതി തേടി പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഡേറ്റയും പ്രോട്ടോക്കോളും സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി പരിശോധിച്ചു. ഇതുവരെ നടന്ന പരീക്ഷണത്തിന്റെ ഫലത്തില്‍ തൃപ്തി രേഖപ്പെടുത്തിയ വിദഗ്ധ സമിതി, രാജ്യത്ത് രണ്ടും മൂന്നും ഘട്ട പരീക്ഷണം നടത്തുന്നതിന് പച്ചക്കൊടി കാട്ടി. ഇതോടെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ മനുഷ്യരില്‍ പരീക്ഷണം തുടങ്ങുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല വ്യക്തമാക്കി. 5000ലേറെ പേരില്‍ പരീക്ഷണം നടത്താനാണ് മരുന്ന് കമ്പനി തയാറെടുക്കുന്നത്. പരീക്ഷണം വിജയമായാല്‍ അടുത്ത ഒരു വര്‍ഷം കൊണ്ട് ഒരു ബില്യണ്‍ അസ്ട്ര സേനക ഓക്‌സ്‌ഫോര്‍ഡ് വാക്സിനുകള്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലം ജൂലൈ ഇരുപതിന് പുറത്തുവിട്ടിരുന്നു.
Story Highlights – Oxford University covid vaccine to be tested in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here