ബെയ്‌റൂട്ടിൽ നടന്നത് ഇരട്ട സ്‌ഫോടനം; 78 മരണം; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 4000ത്തിലേറെ പേർക്ക് പരുക്ക്

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്നത് ഇരട്ട സ്‌ഫോടനം. തുറമുഖത്തിനടുത്തുള്ള വെയർഹൗസിലും സമീപപ്രദേശങ്ങളിലുമായാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 78 ഓളം പേർക്ക് ജീവൻ നഷ്ടമായി. നാലായിരത്തിലേറെ പേർക്ക് പരുക്കേറ്റു. ലെബനനിലെ ഇന്ത്യൻ എംബസിക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു.
മുൻ പ്രധാനമന്ത്രി റഫീഖ് അൽഹരീരിയുടെ കൊലപാതക കേസിൽ വിധി വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. 2,750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്‌റൂട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read Also :ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം
ലെബനൻ പ്രാദേശിക സമയം വൈകീട്ട് ആറ് മണിക്കാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന ശബ്ദം 240 കിലോമീറ്റർ വരെ കേട്ടു. സ്‌ഫോടനാഘാതത്തിൽ കെട്ടിടങ്ങൾ തകർന്നു. വലിയ നാശനഷ്ടമാണ് ബെയ്‌റൂട്ടിലുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരുക്കുപറ്റിയെന്ന് ലെബനനിലെ ഇന്ത്യൻ കോൺസുലാർ ട്വന്റിഫോറിനോട് പറഞ്ഞു. കപ്പലിൽ ജോലി ചെയ്യുന്ന രണ്ട് ഇന്ത്യക്കാർക്കാണ് പരുക്കേറ്റത്. അമോണിയം നൈട്രേറ്റ് ശേഖരിച്ച ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായെന്നും കോൺസുലാർ വ്യക്തമാക്കി.
Story Highlights – Beirut twin explosion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here