ബാലഭാസ്‌ക്കറിന്റെ മരണം; സിബിഐ സംഘം അച്ഛന്‍ കെസി ഉണ്ണിയുടെ മൊഴിയെടുക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെസി ഉണ്ണിയുടെ മൊഴിയെടുക്കുന്നു. കെ.സി. ഉണ്ണിയുടെ പൂജപ്പുരയിലെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴിയെടുക്കുന്നത്. ഇന്നലെ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. കേസിലെ പ്രാഥമിക എഫ്ഐആറും സിബിഐ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്.
ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത് അച്ഛന്‍ കെസി ഉണ്ണിയായിരുന്നു. മരണം സംഭവിച്ച് മാസങ്ങള്‍ക്ക് ശേഷം മാനേജര്‍ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിരുന്നു. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ ശക്തമായത്. ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഒക്ടോബര്‍ രണ്ടിനും മരിച്ചു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
Story Highlights – CBI records statement of Balabhaskar’s father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here