സ്വർണക്കടത്ത് കേസ് പ്രതികളെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു

സ്വർണക്കടത്ത് കേസ് പ്രതികളെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് കുട്ടികളെ കാണാനുള്ള അനുമതി കോടതി നൽകി.
അതേസമയം റമീസിനെ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. റമീസ് നശിപ്പിച്ച ഫോൺ സംബന്ധിച്ചാണ് വിവര ശേഖരണം. നശിപ്പിച്ച ഫോണിലൂടെയാണ് റാക്കറ്റ് നിയന്ത്രിക്കുന്നവരെ വിളിച്ചത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ ഫോൺ ഉപയോഗിച്ചു. കേസിൽ അറസ്റ്റിലായ ജലാൽ, ഷറഫുദ്ദീൻ, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും. ഇവരെ ഏജൻസി തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്.
Read Also : സ്വർണക്കടത്ത് കേസിൽ വിശദമായ അന്വേഷണത്തിന് എൻഐഎ സംഘം യുഎഇയിലേക്ക്
കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ ഹവാല ഇടപാടുകളെ കുറിച്ചാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് അടക്കം കോടികളുടെ ഇടപാടുകൾ സ്വപ്ന നടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിട്ടുണ്ട്. കോടികളുടെ ഹവാല പണം പ്രതികൾ കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തിൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. എം ശിവശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ കൺസൾട്ടൻസികളെ കുറിച്ച് അന്വേഷണം നടത്താനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം.
Story Highlights – enforcement directorate, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here