ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍. ബിജുലാലിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി
ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍. ബിജുലാലിനെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ധനവകുപ്പിന്റെ നടപടി. കേരളാ സര്‍വീസ് ചട്ടത്തിലെ 18-02 വകുപ്പ് അനുസരിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. ബിജുലാലിനെ പിരിച്ചുവിടാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ധനകാര്യ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെടുന്നവരെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പിരിച്ചുവിടാമെന്നതാണ് സര്‍വീസ് ചട്ടത്തിലെ 18 -02 എന്ന വകുപ്പ്.
ഫിനാന്‍സ് സെക്രട്ടറി ആര്‍.കെ. സിംഗും എന്‍ഐസി ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ബിജുലാലിനെ പിരിച്ചുവിടാന്‍ തീരുമാനമായത്. ഗുരുതരമായ സൈബര്‍ ക്രൈമാണ് ബിജുലാല്‍ ചെയ്തിട്ടുള്ളതെന്നാണ് യോഗത്തിന്റെ കണ്ടെത്തല്‍.
ധനവകുപ്പിന്റെ മൂന്നു പേരും എന്‍ഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും ഉന്നതാധികാര യോഗം നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കും.
Story Highlights – Treasury fraud case, Bijulal, dismiss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here