Advertisement

ഇന്ന് നാം അറിയണം ഹിരോഷിമാ ജനതയുടെ ശാപം പേറുന്ന ആ അജ്ഞാത ഘനിയെ കുറിച്ച്

August 6, 2020
2 minutes Read
The forgotten mine that built the atomic bomb

‘ശിങ്കോലോബ്വേ… ഈ പേര് എന്നിൽ വിഷാദവും കണ്ണീരും നിറയ്ക്കുന്നു’-യുകെയിലെ കോമൺവെൽത്ത് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ചരിത്രകാരി സൂസൻ വില്യംസ് പറയുന്നു. ശിങ്കോലോബ്വേ എന്നത് സന്തോഷകരമായ ഒരു വാക്കേ അല്ല…അതിന് കണ്ണീരിന്റെ ഉപ്പ് രസമുണ്ട്….ഒരു ജനതയുടെ മുഴുവൻ ദുരിതത്തിന്റെ ശാപം പേറുന്നുണ്ട്…

വളരെ കുറച്ച് പേർക്ക് മാത്രമേ ശിങ്കോലോബ്വേ എന്നത് എന്താണെന്ന് അറിയുകയുള്ളു. കോംഗോയിലെ കടാംഗയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഘനിയാണ് ശിങ്കോലോബ്വേ. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകാരിയായ അപകടത്തിന് കാരണക്കാരനായതും ശിങ്കോലോബ്വേ ആണ്.

എല്ലാ വർഷവും ഇന്നേ ദിവസം, ഓഗസ്റ്റ് 6ന്, ശിങ്കോലോബ്വേയിൽ നിന്ന് 7,5000 മൈലുകൾ അകലെയുള്ള ജപ്പാനിലെ ഹിരോഷിമയിൽ നൂറുകണക്കിന് പേർ ഒത്തുചേരും…ജപ്പാൻ ജനതയെ തൂത്തെറിഞ്ഞ അണുബോംബാക്രമണത്തിന്റെ ഓർമപുതുക്കാനായി….അന്ന് സമാധാനത്തിന്റെ സന്ദേശമേന്തുന്ന ആയിരക്കണക്കിന് വിളക്കുകൾ മൊയാത്സു നദിയിൽ ഒഴികിനടക്കും.

എന്നാൽ കോംഗോ ജനത ഇതൊന്നും അറിയാതെ മറ്റേതൊരു ദിവസത്തെയും പോലെ ഓഗസ്റ്റ് ആറിനെയും കടന്ന് മുന്നോട്ടുപോകും..ഒരേ അണുബോംബിനാൽ തന്നെ ബന്ധിക്കപ്പെട്ടതാണ് ഇരു രാജ്യങ്ങളെങ്കിലും ഒരു നാണയത്തിന്റെ ഇരുവശവും പോലെ തികച്ചും വ്യത്യസ്തമാണ് ഇവർക്ക് ഹിരോഷിമാ ദിനം..

മാൻഹട്ടൻ പദ്ധതിക്കായി ഉപയോഗിച്ചിരുന്ന യുറേനിയമെല്ലാം വന്നിരുന്നത് ശിങ്കോലോബ്വേയിൽ നിന്നാണ്. ഈ പദ്ധതിയിൽ നിന്നാണ് 1945 ൽ ജപ്പാനിൽ ദുരിതം വിതച്ച അണുബോംബ് പുറവിയെടുക്കുന്നതും.

ബോംബുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ശിങ്കോലോബ്വേയുടെ കഥ…ഹിരോഷിമയിൽ വീണ ‘ദി ലിറ്റിൽ ബോയ്’, നാഗസാക്കിയിൽ വീണ ‘ഫാറ്റ് മാൻ’ എന്നിവയാണ് കോംഗോയുടെ വിനാശകരമായ രാഷ്ട്രീയ ചരിത്രത്തിന് രൂപം നൽകിയതും പിന്നീടുണ്ടായ പത്ത് വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിന് കാരണമായതും. ഇന്നും ഘനിക്ക് അടുത്തായി താമസിക്കുന്നവരുടെ ആരോഗ്യം ഘനിയുടെ ചിരത്രത്തെ വിളിച്ചോതുന്നു..

പാശ്ചാത്യ ലോകത്തിന്റെ പിടിയലമർന്ന ഈ ജനതയും ശിങ്കോലോബ്വേ ഘനിയും ഇവരനുഭവിച്ച ചൂഷണവും ഇന്നും ചിരത്രത്തിൽ ഇടംനേടാതെ അകറ്റിമാറ്റപ്പെട്ട് തന്നെ നിൽക്കുന്നു. ജപ്പാൻ ജനതയെ പോലെ തന്നെ രണ്ടാം ലോക മഹായുദ്ധ കാലത്തിന്റെ ദുരിതം പേറുന്ന വിഭാഗമാണ് ശിങ്കോലോബ്വേയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ശിങ്കോലോബ്വേയെ ലോകചരിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചരിത്രകാരന്മാരും ആക്ടിവിസ്റ്റുകളും.

ശിങ്കോലോബ്വേയുടെ കഥ…

വർഷം 1915….കോംഗോ ബെൽജിയത്തിന്റെ കീഴിൽ കൊളോണിയൽ ഭരണത്തിൽ കഴിയുന്ന കാലം….ആ സയമത്താണ് ശിങ്കോലോബ്വേയിൽ ഭീമൻ യുറാനിയം ശേഖരം കണ്ടെത്തുന്നത്. അവിടെ തുടങ്ങുന്നു ശിങ്കോലോബ്വേയുടെ കഥ….ലോകത്തിൽ വച്ച് തന്നെ ഏറ്റവും പരിശുദ്ധമായ യുറേനിയം ശേഖരമാണ് ശിങ്കോലോബ്വേയിൽ കണ്ടെത്തിയത്.

എന്നാൽ ആ സമയത്ത് യുറേനിയത്തിന് വലിയ ആവശ്യക്കാരില്ലായിരുന്നു. പിച്ച്‌ബ്ലെൻഡ് എന്നാണ് യുറേനിയത്തിന്റെ മിനറൽ ഫോം അറിയപ്പെട്ടിരുന്നത്. ഒരു ജർമൻ വാക്കിൽ നിന്നാണ് പിച്ച്‌ബ്ലെൻഡ് എന്ന പേര് വന്നത്. ജർമനിൽ ഈ വാക്കിനർത്ഥം ‘കല്ല് പോലെ ഉപയോഗശൂന്യമായത്’ എന്നാണ്. ആ സമയത്ത് മേരി-പെറി ക്യൂറി ദമ്പതികൾ റേഡിയം ഐസൊലേറ്റ് ചെയ്തിരുന്നു. അതോടെ ബെൽജിയം കമ്പനിയായ യൂണിയൻ മിനിയർ റേഡിയത്തിനായി ഘനിയിൽ മൈനിംഗ് ആരംഭിച്ചു.

1938ൽ ലിസി മെയ്റ്റനറും ഒട്ടോ ഫ്രിഷും ചേർന്ന് അണു വിഘടനം കണ്ടെത്തുന്നതോടെയാണ് യുറേനിയം എന്ന ലോഹ മൂലകത്തിന്റെ സാധ്യതകൾ ലോകം തിരിച്ചറിയുന്നത്. അണുവിഘടനം എന്ന കണ്ടുപിടുത്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിൻ ഡി റൂസ്വെൽറ്റിന് കത്തെഴുതി..കൂറ്റൻ ബോംബ് അടക്കം നിർമിക്കാൻ തക്ക വിലയ അളവിൽ ഊർജം ഉദ്പാതിപ്പിക്കാൻ ഈ ലോഹത്തിന് സാധിക്കും എന്നായിരുന്നു കത്തിലെ ഉള്ളടക്കം. 1942 ൽ യുഎസ് സൈന്യം വലിയ അളവിൽ യുറേനിയം വാങ്ങാൻ പദ്ധിതിയിട്ടു…ഇതാണ് പിന്നീട് മാൻഹട്ടൻ പദ്ധതി എന്ന പേരിൽ അറിയപ്പെട്ടത്. കൊളറാഡോ, കാനഡ എന്നിവിടങ്ങളിലും യുറേനിയം ഘനി ഉണ്ടായിരുന്നുവെങ്കിലും കോംഗോയുടെ അത്ര ഭീമൻ ഘനി ലോകത്ത് എവിടെയും ഉണ്ടായിരുന്നില്ല.

ശിങ്കോലോബ്വേയുടെ പ്രത്യേകത..

സാധാരണ യുഎസ്, കാനഡ എന്നിവിടങ്ങളിലുള്ള മികച്ച ഘനി എന്നറിയപ്പെടുന്ന ഇടങ്ങളിൽ നിന്ന് 0.03% യുറേനിയമാണ് ശേഖരിക്കാൻ സാധിച്ചിരുന്നത്. എന്നാൽ ശിങ്കോലോബ്വേയിലെ ഘനിയിൽ നിന്ന് 65% യുറേനിയമാണ് ശേഖരിക്കാൻ സാധിച്ചത്.

ബെൽജിയത്തിന്റെ യൂണിയൻ മിനിയറിൽ പങ്കാളികളായിരുന്ന ബ്രിട്ടൻ കോംഗോയിൽ നിന്ന് 1200 ടൺ യുറേനിയമാണ് സ്വന്തമാക്കിയത്. ഇവ യുഎസിലെ സ്‌റ്റേറ്റൻ ദ്വീപിലാണ് സൂക്ഷിച്ചിരുന്നത്. അധികമായി ശേഖരിച്ച 3000 ടൺ ആകട്ടെ ശിങ്കോലോബ്വേയിൽ തന്നെയാണ് സൂക്ഷിച്ചത്.

ബെൽജിയൻ ഭരണത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെയാണ് കോംഗോ തൊഴിലാളികൾ പണിയെടുത്തത്. ജീവിതം മുഴുവൻ ആ ഘനിയിൽ അകപ്പെട്ട ജനത ഓരോ മാസവും നൂറുകണക്കിന് ടൺ യുറേനിയമാണ് അമേരിക്കയ്ക്ക് വേണ്ടി കുഴിച്ചെടുത്ത് കയറ്റി അയച്ചത്. ലോകത്തിന്റെ അടുത്ത തലവൻ ആരാകുമെന്നത് തീരുമാനിക്കുകയായിരുന്നു ശിങ്കോലോബ്വേക്കാർ…അവരറിയാതെ തന്നെ…!

ഈ കാലയളവിലെല്ലാം ഈ ഘനിയും, മാൻഹട്ടൻ പദ്ധതിയുമെല്ലാം അതീവ രഹസ്യമായാണ് വച്ചിരുന്നത്. പതിയെ ശിങ്കോലോബ്വേയെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കി. അവിടെ നടക്കുന്നതിനെ കുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കാൻ ലോകമൊട്ടാകെ അമേരിക്ക ചാരന്മാരെ അയച്ചു. ശിങ്കോലോബ്വേയിൽ നിന്ന് കുഴിച്ചെടുക്കുന്നത് രത്‌നങ്ങളും, വ്യാവസായിക ആവിശ്യത്തിനായി ഉപയോഗിക്കുന്ന ധാതുക്കളും മാത്രമാണെന്ന് അമേരിക്ക ഇതുവഴി ലോകത്തെ തെറ്റിദ്ധരിപ്പിച്ചു.

രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നത് വരെ ശിങ്കോലോബ്വേ ലോകത്തിന് അജ്ഞാതമായി തന്നെ തുടർന്നു…! ഇന്നും പലരും വിശ്വസിക്കുന്നത് അണുബോംബിനായുള്ള യുറേനിയം വന്നത് കാനഡിയിൽ നിന്നാണെന്നാണ്….!

യുദ്ധത്തിന് ശേഷം….

യുദ്ധം അവസാനിച്ചതിന് ശേഷവും ശിങ്കോലോബ്വേ നിവാസികളുടെ ജിവതം ദുരിതത്തിൽ തന്നെയായിരുന്നു. കാലം ചെന്നതോടെ ശിങ്കോലോബ്വേയിൽ നിന്നുള്ള യുറേനിയത്തിനായുള്ള ആവശ്യവും കുറഞ്ഞു വന്നു. അമേരിക്കയ്ക്ക് കോംഗോയിൽ നിന്നുള്ള യുറേനിയം ആവശ്യമില്ലെങ്കിലും സോവിയറ്റ് യൂണിയനെ ഈ ഘനിയിൽ നിന്ന് അകറ്റി നിർത്തേണ്ടത് അമേരിക്കയും ആവശ്യമായിരുന്നു.

1960ൽ കോംഗോ ബെൽജിയത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഈ ഘനി അടച്ചുപൂട്ടി. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ കയ്യിൽ കോംഗോ അകപ്പെടുന്നത് തടയാനായി മോബുതു സെസെ സേകോയെ അമേരിക്ക പിന്തുണച്ചു. അങ്ങനെ 1965ൽ മോബുതു സെസെ സേകോ കോംഗോയിൽ അധികാരത്തിലേറി. ഇതോടെ സ്വാതന്ത്ര്യത്തിനായി കൊതിച്ച കോംഗോയുടെ അവസാന പ്രതീക്ഷയും ഇല്ലാതായി.

ഉണങ്ങാത്ത മുറിവ്…

1997ൽ അട്ടിമറിയിലൂടെ മോബുത്തുവിനെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും മോബുതു സെസെ സേകോ കോംഗോയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി മാറിയിരുന്നു. കോപ്പർ, കൊബാൾട്ട് എന്നിവയ്ക്കായി കോംഗോ ഘനി തൊഴിലാളികൾ അനധികൃതമായി ശിങ്കോലോബ്വേയിലെ ഘനിയിൽ പണിയെടുക്കാൻ തുടങ്ങി. റേഡിയോ ആക്ടീവ് വസ്തുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെ 15,000 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തത്.

ഇതിന് പിന്നാലെ ഘനി അപകടങ്ങളും തുടർക്കഥയായി. 2004ൽ ഘനിയിലേക്കുള്ള പാത തകർന്നുവീണ് എട്ട് തൊഴിലാളികളാണ് മരിച്ചത്.

ഇന്നത്തെ ശിങ്കോലോബ്വേ….

ഇന്നും ശിങ്കോലോബ്വേയുമായി ചുറ്റപ്പെട്ടുള്ള അവ്യക്തതകൾ തുടരുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിലെ സഖ്യ വിജയത്തിൽ നിന്ന് കോംഗോയെ മാറ്റി നിർത്തിയിരിക്കുകയാണ്. മാത്രമല്ല, പാശ്ചാത്യ ശക്തികൾക്ക് കീഴിയിൽ യാതൊരുവിധ മാനുഷിക പരിഗണനകളുമില്ലാതെ പണിയെടുക്കേണ്ടി വന്ന കോംഗോ ജനതയും വിസ്മരിക്കപ്പെട്ടു. ശിങ്കോലോബ്വേ ഘനിയിൽ നിന്ന് ശേഖരിച്ച യുറേനിയത്തിന്റെ വില പോലും ലഭിച്ചത് ബെൽജിയം കമ്പനിയായ യൂണിയൻ മിനിയറിനാണ്…അവിടെയും തഴയപ്പെട്ട വിഭാഗമായി കോംഗോ ജനത…

Story Highlights The forgotten mine that built the atomic bomb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top