ട്രെയിനില്‍ നഷ്ടപ്പെട്ട പഴ്‌സ് പൊലീസ് കണ്ടെത്തി തിരികെ ഏല്‍പിച്ചത് 14 വര്‍ഷങ്ങള്‍ക്കു ശേഷം

ട്രെയിനില്‍ വച്ച് നഷ്ടപ്പെട്ട പഴ്‌സ് യുവാവിന് തിരികെ ലഭിച്ചത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം. മുംബൈയിലാണ് സംഭവം നടന്നത്. 2006 ല്‍ നഷ്ടപ്പെട്ട പഴ്‌സാണ് യുവാവിന് തിരികെ ലഭിച്ചത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ഏപ്രിലിലാണ് പഴ്‌സ് തിരികെ കിട്ടിയതായി റെയില്‍വേ പൊലീസ് അറിയിച്ചത്.
2006 ല്‍ ഛത്രപതി ശിവാജി മാഹാരാജ് ടെര്‍മിനലില്‍ നിന്ന് പനവേല്‍ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴാണ് ഹേമന്ത് പഠാല്‍ക്കര്‍ എന്നയാളുടെ പഴ്‌സ് നഷ്ടപ്പെടുന്നത്. ഈ മാസം ഏപ്രിലിലാണ് പഴ്‌സ് കിട്ടിയതായുള്ള ഫോണ്‍കോള്‍ റെയില്‍വേ പൊലീസില്‍ നിന്ന് ഹേമന്ത് പഠാല്‍ക്കറിന് ലഭിക്കുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ പഴ്‌സ് വാങ്ങാന്‍ പോകാന്‍ സാധിച്ചിരുന്നില്ല.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ മുംബൈയിലെ വാഷിയിലുള്ള റെയില്‍വെ പൊലീസിന്റെ ഓഫീസിലെത്തി പഴ്‌സ് കൈപ്പറ്റി. പഴ്‌സ് നഷ്ടപ്പെട്ടപ്പോള്‍ 900 രൂപയാണ് ഉണ്ടായിരുന്നത്. അഞ്ഞൂറിന്റെ നോട്ട് അടക്കമായിരുന്നു തുകയെന്നും പഠാല്‍ക്കര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. റെയില്‍വേ പൊലീസ് 100 രൂപ സ്റ്റാമ്പ് പേപ്പര്‍ വര്‍ക്കുകള്‍ക്കായി ഈടാക്കിയതായും 300 രൂപ തിരികെ നല്‍കിയതായും പഠാല്‍ക്കര്‍ പറഞ്ഞു. പഴയ 500 ന്റെ നോട്ട് അസാധുവായതിനാല്‍ പുതിയ നോട്ട് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചതായും പഠാല്‍ക്കര്‍ പറഞ്ഞു.
പഠാല്‍ക്കറിന്റെ പഴ്‌സ് മോഷ്ടിച്ചയാളെ കുറച്ചുനാള്‍ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നതായി റെയില്‍വെ പൊലീസ് അധികൃതര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് പഠാല്‍ക്കറുടെ പഴ്‌സ് കണ്ടെടുത്തിരുന്നതായും പഴ്‌സ് തിരികെ നല്‍കിയെന്നും റെയില്‍വേ പൊലീസ് അധികൃതര്‍ അറിയിച്ചു.
Story Highlights – man’s wallet lost in mumbai local train found by cops after 14 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here