മഴയ്ക്ക് ശമനം; കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭീതി ഒഴിഞ്ഞു
മഴ കുറഞ്ഞതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭീതി ഒഴിഞ്ഞു. മീനച്ചിലാർ, മണിമലയാർ, അച്ചൻകോവിലാർ എന്നീ നദികളിലെ ജലനിരപ്പ് താഴ്ന്നു.
ഇന്നലെ രാത്രി മുതൽ മഴ മാറി നിൽക്കുന്നതിനാൽ മീനച്ചിലാറിൽ ജലനിരപ്പ് താഴ്ന്നു. നാഗമ്പടത്ത് വെള്ളം ഇറങ്ങിയതോടെ എംസി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. പാലായിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് ബസ് സർവീസ് ആരംഭിച്ചു. എന്നാൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.
പമ്പ ഡാമിന്റെ ഉയർത്തിയ ആറു ഷട്ടറുകളും അടച്ചു. മഴയിൽ കോട്ടയം പത്തനംതിട്ട ജില്ലകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. പത്തനംതിട്ടയിൽ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് പോയവർ മടങ്ങിയെത്തി തുടങ്ങി. കോട്ടയം ജില്ലയിൽ 5626 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. കുറവിലങ്ങാട് സപ്ലൈകോ ഗോഡൗണിൽ വെള്ളം കയറിയതിനെ തുടർന്ന് 1500 ടൺ അരി നീക്കം ചെയ്തു. മഴ ശമിച്ചെങ്കിലും വൈക്കം കുമരകം ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് താഴ്ന്നിട്ടില്ല.
അതേസമയം, കോട്ടയത്ത് മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. വെള്ളക്കെട്ടിൽ വീണ് കാണാതായ കോട്ടയം പെരുമ്പായിക്കാട് സ്വദേശി സുധീഷ്, നട്ടാശ്ശേരി സ്വദേശി കുര്യൻ ഏബ്രഹാം എന്നിവരാണ് മരിച്ചത്. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി.
Story Highlights – kottayam pathanamthitta rain slow down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here