അമ്മയുടെ മരണം കൊവിഡ് മൂലമെന്ന ആരോപണം: വിശദീകരണവുമായി അൽഫോൺസ് കണ്ണന്താനം

കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം മറച്ചുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. മുൻപ് അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മരിക്കുമ്പോൾ കൊവിഡ് നെഗറ്റീവായിരുന്നു. ഇക്കാര്യം മുൻപ് തന്നെ സ്ഥിരീകരിച്ചിരുന്നുവെന്നും അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.
എയിംസിൽ നടത്തിയ ടെസ്റ്റുകളുടെ ഫലം ആർക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പരിശോധനാഫലം നെഗറ്റീവായതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം നാട്ടിൽകൊണ്ട് വന്ന് സംസ്‌കരിച്ചത്. എന്നാൽ, കൊവിഡ് ബാധിച്ച് ആന്തരിക അവയവങ്ങളിൽ പലതിനും തകരാറുകൾ സംഭവിച്ചിരുന്നുവെന്നും അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മെയ് 28നാണ് അമ്മയെ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് എയിംസിൽ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ,ജൂൺ അഞ്ചിന് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി.
ജൂൺ അഞ്ചിന് കൊവിഡ് മുക്തയായിരുന്നെങ്കിലും പ്രധാന അവയവങ്ങളെ രോഗം ബാധിച്ചിരുന്നു. തുടർന്ന് വൃക്കകൾ തകരാറിലാവുകയും ഹൃദയ സ്തംഭനത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എന്നാൽ കൊവിഡിനെ തുടർന്നാണ് മരണമെന്ന് പറയാൻ കഴിയില്ല.
ഒരാൾ കാർ അപകടത്തെ തുടർന്ന് തലച്ചോറിന് പരിക്കേറ്റ് മരിച്ചാൽ അയാൾ തലച്ചോറിലുണ്ടായ ക്ഷതമാണ് മരണകാരണം എന്നാണോ അതോ കാർ അപകടം എന്നാണോ പറയുക. തീർച്ചയായും കാർ അപകടം എന്നാകും പറയുക.
91-ാം വയസ്സിലും എന്റെ അമ്മ ആരോഗ്യവതിയായിരുന്നു. കൊവിഡിനെ തുടർന്ന് അവയവങ്ങൾക്ക് തകരാർ സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ഒരു വ്യക്തി, പേര് പോലും പരാമർശിക്കപ്പെടാൻ യോഗ്യതയില്ലാത്ത ആൾ, ജീവിതകാലം മുഴുവൻ സമൂഹത്തിൽ ബ്ലാക്ക്മെയിൽ ചെയ്ത് ജീവിച്ചയാൾ…. ഞങ്ങളെ വെറുതെ വിടൂ. എന്നും അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights – Alphones kannanthanam, mothers death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here