തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. തീരുമാനം നടപ്പിലാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്നും കത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നെടുമ്പാശേരി വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും മികച്ച രീതിയില്‍ നടത്തുന്നുവെന്നത് ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. അതിനാല്‍ തന്നെ തീരുമാനം ഏകപക്ഷീയമാണെന്നും കത്തില്‍ പറയുന്നു.
തിരുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയാണ് പുതിയ തീരുമാനം. അന്‍പത് കൊല്ലത്തേക്ക് സ്വകാര്യ കമ്പനിക്കായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം. കേരള സര്‍ക്കാര്‍ കമ്പനി ഉണ്ടാക്കി വിമാനത്താവളം നടത്താമെന്ന നിര്‍ദേശം കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞു.
ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ടെന്‍ഡറില്‍ കൂടുതല്‍ തുക നല്‍കിയ കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ഇത്തരത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് കരാര്‍ എടുക്കുന്ന കമ്പനി വിമാനത്താവള അതോറിറ്റിക്ക് ഫീസ് നല്‍കേണ്ടി വരും. അതിന് പകരം യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനുള്ള അധികാരം കമ്പനിക്ക് നല്‍കും.
Story Highlights – Thiruvananthapuram airport, Chief Minister sent letter to the Prime Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here