കവിയൂര്‍ കേസ് ഇനിയും അന്വേഷിക്കാനില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

കവിയൂര്‍ കേസ് ഇനിയും അന്വേഷിക്കാനില്ലെന്ന് സിബിഐ. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് തവണ അന്വേഷിച്ചിട്ടും ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്താനായിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം സിബിഐ കോടതി കവിയൂര്‍ കൂട്ടആത്മഹത്യാക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. നാലാം തവണയും സിബിഐ സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കേസില്‍ ഇനിയും അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നാണ് സിബിഐയുടെ നിലപാട്. കേസില്‍ വിഐപികള്‍ ഇല്ലെന്നും വിഐപി ആരോപണം അന്വേഷിച്ച് തള്ളിയതാണെന്നും സിബിഐ പറയുന്നു. പെണ്‍കുട്ടി മരണത്തിന് മുന്‍പ് വീട് വിട്ട് പോയിട്ടില്ല. ലതാനായര്‍ പെണ്‍കുട്ടിയെ ഒരിടത്തും കൊണ്ടുപോയിട്ടില്ല. ഇക്കാര്യങ്ങള്‍ നുണപരിശോധന നടത്തി സ്ഥിരീകരിച്ചതാണെന്നും സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും സിബിഐ പറയുന്നു. എന്നാല്‍ ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ ഉറപ്പാക്കാനായിട്ടില്ല. സംഭവം നടന്ന് ഏറെനാള്‍ കഴിഞ്ഞാണ് കേസ് സിബിഐക്ക് കിട്ടിയത്. അതിനാല്‍ ഡിഎന്‍എ സാമ്പിളുകള്‍ കണ്ടെത്താനായില്ല. ഡിഎന്‍എ സാമ്പിളുകള്‍ കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടെന്നും ഇനി അത് കണ്ടെത്താനാവില്ലെന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നു. 2004 സെപ്റ്റംബര്‍ 28നാണ് കവിയൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. കുടുംബനാഥന്റെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കൈമാറിയെന്നായിരുന്നു ആരോപണം.
Story Highlights – CBI cannot continue probe in Kaviyoor case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here