‘നീറ്റ് പരീക്ഷ മാറ്റിവയ്ക്കില്ല, വിദേശരാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിക്കാനുമാകില്ല’; മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

നീറ്റ് പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ലെന്നും, വിദേശരാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രിംകോടതിയിൽ. വിദേശങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മെഡിക്കൽ കൗൺസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതേസമയം, ജെഇഇ പരീക്ഷ വിദേശത്ത് നടത്തുന്ന അതേ മാതൃക നീറ്റിലും നടപ്പാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
കൊവിഡ് സാഹചര്യത്തിൽ നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് മേഖലയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ഹർജികളിലാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രിംകോടതിയിൽ നിലപാട് അറിയിച്ചത്. ഓൺലൈൻ പരീക്ഷ സാധ്യമല്ല. ചോദ്യപേപ്പർ ഉപയോഗിച്ച് തന്നെയാകും പരീക്ഷ. വിദേശങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ചോദ്യപേപ്പറിന്റെ രഹസ്യ സ്വഭാവം നിലനിർത്തേണ്ടതുണ്ട്. സെപ്റ്റംബർ 13നാണ് പരീക്ഷ. ഒരു മാസത്തിൽ താഴെ മാത്രമാണ് ഇനി സമയമുള്ളത്. കൂടുതൽ തയാറെടുപ്പുകളും ആലോചനകളും ആവശ്യമുള്ള കാര്യമായതിനാൽ ഈ ചുരുങ്ങിയ സമയം കൊണ്ട് വിദേശത്ത് പരീക്ഷ കേന്ദ്രങ്ങൾ സാധ്യമല്ലെന്നും മെഡിക്കൽ കൗൺസിൽ സുപ്രിംകോടതിയെ അറിയിച്ചു.
എന്നാൽ, ജെഇഇ പരീക്ഷയ്ക്ക് വിദേശങ്ങളിൽ പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കൾ കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി തന്നെയാണ് ജെഇഇ പരീക്ഷയും നടത്തുന്നത്. അതേ മാതൃക നീറ്റിലും നടപ്പാക്കണം. അല്ലെങ്കിൽ, വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ വന്ദേഭാരത് വിമാനത്തിൽ പരിഗണന നൽകണമെന്നും, ക്വാറന്റീൻ കാലയളവിൽ ഇളവ് നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Story Highlights – ‘NEET examination will not be postponed and examination center will not be allowed in foreign countries’; Medical Council of India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here