വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും
നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് മേഖലയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. വിദേശ രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിക്കാനാകില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും, ദേശീയ ടെസ്റ്റിങ് ഏജൻസിയും കോടതിയെ നിലപാട് അറിയിച്ചിരുന്നു.
കൊവിഡ് സാഹചര്യത്തിൽ വിദേശത്ത് നിന്ന് നാട്ടിലെത്തി നീറ്റ് പരീക്ഷയെഴുതുക എന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം രക്ഷിതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒന്നുകിൽ വിദേശത്ത് പരീക്ഷാകേന്ദ്രം. അല്ലെങ്കിൽ ഓൺലൈൻ പരീക്ഷ. ഇതാണ് രക്ഷിതാക്കൾ മുന്നോട്ടുവച്ച നിർദേശം.
വിദേശ രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിക്കാനാകില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. ഓൺലൈൻ പരീക്ഷയും സാധ്യമല്ല. വിദേശങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ചോദ്യപേപ്പറിന്റെ രഹസ്യ സ്വഭാവം നിലനിർത്തണം. സെപ്റ്റംബർ 13നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വിദേശത്ത് പരീക്ഷ കേന്ദ്രങ്ങൾ സാധ്യമല്ലെന്നും മെഡിക്കൽ കൗൺസിൽ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ജെഇഇ പരീക്ഷ വിദേശത്ത് നടത്തുന്ന അതേ മാതൃക നീറ്റിലും നടപ്പാക്കണമെന്നായിരുന്നു ഈ വാദത്തോടുള്ള രക്ഷിതാക്കളുടെ മറുപടി. അല്ലെങ്കിൽ, വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ വന്ദേഭാരത് വിമാനത്തിൽ പരിഗണന നൽകണമെന്നും, ക്വാറന്റീൻ കാലയളവിൽ ഇളവ് നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights -NEET examination center in foreingn countriessupreme court toady consider
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here