നാലുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇതില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മാത്രമല്ല വിലയിരുത്തിയിരിക്കുന്നത്, ഈ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയ വിസ്മയകരമായ നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ പരിശോധനയ്ക്കും അറിവിലേക്കും അഭിപ്രായം രേഖപെടുത്തുന്നതിനുമായി ഉടന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ച പത്തര മണിക്കൂറാണ് നീണ്ടത്. ഇതില്‍ മൂന്നേമുക്കാല്‍ മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടിയായിരുന്നു. വ്യക്തിഗത പ്രസംഗത്തില്‍ റെക്കോര്‍ഡിട്ട മുഖ്യമന്ത്രി, വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും, ആക്ഷേപങ്ങളെ പ്രതിരോധിച്ചുമാണ് മറുപടി നല്‍കിയത്. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് മുഖ്യമന്ത്രി മറുപടി പൂര്‍ത്തീകരിച്ചത്.
മന്ത്രി കെ. ടി. ജലീലിനെയും മുഖ്യമന്ത്രി പിന്തുണച്ചു. ജലീല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി എം. ശിവശങ്കറെന്നോ സ്വപ്നയെന്നോ പരാമര്‍ശിച്ചില്ല. അഴിമതി കേസിലും സ്വര്‍ണക്കടത്തിലും പ്രതിയായവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ഭവന സമുച്ചയ പദ്ധതിയിലേക്ക് കടക്കാനൊരുങ്ങവേ പ്രതിപക്ഷ ബഹളമായി. പിന്നീട് അക്കാര്യം പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുകയും സഭ വോട്ടെടുപ്പിലേക്ക് കടക്കുകയും ചെയ്തു. 40 നെതിരെ 87 വോട്ടിന് അവിശ്വാസ പ്രമേയം സഭ തള്ളി.
Story Highlights – progress report, cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here