കെ സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് മുഖ്യമന്ത്രി

തീപിടിത്തത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ അന്വേഷണം നടത്താനും സെക്രട്ടേറിയറ്റിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഭ്യന്തരവുകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള ചുമതല.
തീപിടിത്തമുണ്ടായ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസിലേക്ക് ചീഫ് സെക്രട്ടറി എത്തും മുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷനും നേതാക്കളും എത്തിയത് സംശയകരമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കെ സുരേന്ദ്രന്‍ അകത്തുകടന്നത് സുരക്ഷാവീഴ്ചയാണെന്ന് മുഖ്യമന്ത്രി തന്നെ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിനുള്ള തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റ് സുരക്ഷാ സംവിധാനത്തിന്റെ പോരയ്മകള്‍ കണ്ടെത്തി ശക്തിപ്പെടുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കാനുമാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പള പരിഷ്‌കരണവും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തതോടെയാണ് ശമ്പള പരിഷ്‌കരണം. 2018 മണ്‍സൂണിനു ശേഷം രൂക്ഷമായ കടലാക്രമണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാനും തീരുമാനമെടുത്തു. കൊവിഡ് കാല ധനസഹായമായി സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാനും യോഗം തീരുമാനിച്ചു.
Story Highlights – K Surendran’s entry into secretariat is a serious security breach;CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here