പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; റിയയ്ക്കും റിനുവിനും മുഖ്യപങ്കെന്ന് പൊലീസ്
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയലിന്റെ മക്കൾ റിയയ്ക്കും റിനുവിനും തട്ടിപ്പിൽ മുഖ്യപങ്കെന്ന് പൊലീസ്. എൽഎൽപി എന്ന നിലയിൽ കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നും പൊലീസ് പറഞ്ഞു. കേസിൽ റിയയുടേയും റിനുവിന്റേയും ഉൾപ്പെടെ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
റിനു മറിയം തോമസ് കമ്പനി സിഇഒയും റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗവുമാണ്.ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇന്നലെയാണ് റിനുവും റിയയും പിടിയിലായത്. ഇതിന് പിന്നാലെ ഇവരെ കൊച്ചിയിൽ എത്തിച്ചിരുന്നു. മക്കൾ പിടിയിലായതിന് പിന്നാലെ സ്ഥാപന ഉടമ റോയി ഡാനിയലും ഭാര്യ പ്രഭ തോമസും പിടിയിലായി. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു.
Read Also :പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷേപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിസ്റ്റേഴ്, പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയി ഡാനിയലിന്റെയും മക്കളുടെയും പേരിൽ തന്നെയാണ് ഈ സ്ഥാപനങ്ങൾ. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights – Popular finance fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here