കപ്പൽശാല മോഷണം : പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കപ്പൽശാല മോഷണക്കേസിൽ പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സുമിത്കുമാർ, ദയാറാം എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ സൈബർ ഭീകരവാദക്കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികൾ ഹാർഡ് ഡിസ്‌കിലെ വിവരങ്ങൾ പരിശോധിച്ചെന്ന് എൻഐഎ പറഞ്ഞു. അഞ്ച് ഹാർഡ് ഡിസ്‌കുകളിൽ ഒന്നിലെ വിവരങ്ങൾ പൂർണമായും ഡിലീറ്റ് ചെയ്തിരുന്നു. വിവരം മറ്റാർക്കെങ്കിലും കൈമാറിയോ എന്ന് പരിശോധിക്കുമെന്നും എൻഐഎ അറിയിച്ചു. അതേസമയം, പ്രതികൾക്കെതിരായ രാജ്യദ്രോഹ വകുപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്.
2019 സെപ്തംബർ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിനിൽക്കെ കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്പ്യൂട്ടറുകളിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി. പെയിന്റിംഗ് തൊഴിലാളികളായി എത്തിയ രണ്ട് പേരാണ് യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്‌ക്, റാം, കേബിളുകൾ എന്നിവ മോഷ്ടിച്ചുകൊണ്ട് പോയത്. യുദ്ധക്കപ്പലിൽ ഉണ്ടായിരുന്ന 35 കമ്പ്യൂട്ടറുകളിൽ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകളാണ് ഇവർ മോഷ്ടിച്ചത്.
Story Highlights – cochin shipyard case NIA submits charge sheet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here