2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും: മുഖ്യമന്ത്രി

2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്റ്് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഖരമാലിന്യ ശേഖരണവും സംസ്‌കരണവും ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നിര്‍വഹിക്കുന്നത്. 3500 ഹരിതകര്‍മസേന യൂണിറ്റുകളും 888 ശേഖരണ കേന്ദ്രങ്ങളും 151 റിസോഴ്‌സ് റിക്കവറി സൗകര്യങ്ങളും കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വന്നിട്ടുണ്ട്. രാജ്യത്തെ തന്നെ മികച്ച സംവിധാനമാണ് സംസ്ഥാനത്തുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും ഖരമാലിന്യ ശേഖരണത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ജൈവ മാലിന്യങ്ങള്‍ വീടുകളിലും സ്രോതസുകളിലും സംസ്‌കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇന്നില്ല. നൂറു ശതമാനം അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുംപദ്ധതി ഉണ്ടാകേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ ആവശ്യമാണ്.
മാലിന്യസംസ്‌കരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി ലാന്‍ഡ് ഫില്‍ നിലവില്‍ വേണ്ടതുണ്ട്. വേസ്റ്റ് ട്രേഡിംഗ് സെന്ററുകള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകണം. ഇതിന് സമഗ്രമായ പദ്ധതി ആവശ്യമാണെന്ന് സര്‍ക്കാര്‍ കാണുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ മാലിന്യസംസ്‌കരണ ശേഷിയില്‍ വലിയ അന്തരമുണ്ട്. ലക്ഷ്യം നേടണമെങ്കില്‍ ഈ അന്തരം മാറണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യസംസ്‌കരണത്തില്‍ തുല്യശേഷി കൈവരിക്കണം.
പദ്ധതി വിഹിതത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഫണ്ട് കൈമാറുന്നുണ്ട്. അതിനുപരിയായി ലോകബാങ്കില്‍നിന്നുള്ള വായ്പയാണ് കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിലൂടെ ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഈ പ്രോജക്ടിലൂടെ 2100 കോടി രൂപയാണ് വായ്പ ലഭ്യമാവുക. ഇതില്‍ ലോകബാങ്കിന്റെ വിഹിതം 1470 കോടി രൂപയും കേരള സര്‍ക്കാരിന്റെ വിഹിതം 630 കോടി രൂപയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – waste management project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here