എം സി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്
മഞ്ചേശ്വരം എംഎല്‍എ എം. സി. കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്. പരാതികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം വണ്ടി ചെക്ക് കേസില്‍ കമറുദ്ദീനെതിരെ ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി സമന്‍സ് അയച്ചു.
ഒരു കോടി 83 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് മഞ്ചേശ്വരം എംഎല്‍എ എം. സി. കമറുദ്ദീനെതിരെ നിലവില്‍ ഉയര്‍ന്നു വന്ന പരാതി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാരായ 17 പേരാണ് ഇതിനകം പൊലീസില്‍ പരാതി നല്‍കിയത്. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുകയും കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയതോടെയുമാണ് കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സംഭവവുമായി ബന്ധപ്പെട്ട് ചന്തേര, കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് കമറുദ്ദീനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ഇനി മുഴുവന്‍ കേസുകളും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാകും അന്വേഷിക്കുക. ചന്തേര സ്റ്റേഷനില്‍ 12 പേരാണ് പരാതിക്കാര്‍. ഒരു കോടി 10 ലക്ഷം രൂപയുടെ കേസാണ് നിക്ഷേപകര്‍ നല്‍കിയത്. ഉദുമ സ്വദേശികളായ അഞ്ച് പേര്‍ കാസര്‍ഗോഡ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ 73 ലക്ഷം തട്ടിയതായും പറയുന്നു.
അതേസമയം നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ചു നല്‍കാത്ത സംഭവത്തില്‍ വഞ്ചനാക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എം. സി. കമറുദ്ദീന് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. കമറുദ്ദീന്‍ ചെയര്‍മാനായുള്ള ഫാഷന്‍ ജ്വല്ലറിക്ക് വേണ്ടി കള്ളാര്‍ സ്വദേശികളായ പി.സുബീര്‍, സി.അഷ്‌റഫ് തുടങ്ങിയവരില്‍ നിന്നും കൈപ്പറ്റിയ നിക്ഷേപത്തിനു പകരമായി നല്‍കിയ ചെക്കുകള്‍ സംബന്ധിച്ചാണ് പരാതി. എന്നാല്‍ പണം നല്‍കാനുണ്ടെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് എം. സി. കമറുദ്ദീന്‍ എംഎല്‍എ.
Story Highlights – Crime Branch To Probe Financial Fraud Case Against MC Kamaruddin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here