കൊവിഡ് ബാധിതക്ക് ആംബുലൻസിൽ പീഡനം; അന്വേഷണ സംഘം പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെടും

കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അടൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
Read Also : ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടു; കുറ്റക്കാർക്കെതിരെ കർശന നടപടി: കെകെ ശൈലജ ടീച്ചർ
ആന്റിജൻ പരിശോധനയിൽ ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കൊട്ടാരക്കര ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, പട്ടിക ജാതി- പട്ടിക വർഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവ ശേഷം പ്രതി മാപ്പ് പറയുന്ന ശബ്ദസന്ദേശം അടക്കമുള്ള തെളിവുകൾ പെൺകുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ക്രിമിനൽ കേസ് പ്രതിയാണ്.
Story Highlights – sexual abuse, 108 ambulance, culprit custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here