‘തുളസിക്കതിർ നുള്ളിയെടുത്ത്’ എന്ന ഗാനം എഴുതിയത് 30 വർഷങ്ങൾക്ക് മുമ്പ്; ആരാലും അറിയപ്പെടാതെ മരംകയറ്റ തൊഴിലാളിയായ രചയിതാവ്
‘തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന് ഒരു മാലയ്ക്കായി’ എന്ന ഗാനം മലയാളിക്ക് പ്രിയങ്കരമാണ്. കൃഷ്ണഭക്തിഗാനമാണെങ്കിലും മലയാളികൾ ഒരു മനസോടെയാണ് ഈ ഗാനം നെഞ്ചിലേറ്റിയത്. എന്നാൽ ഈ ഗാനത്തിൻ രചയിതാവ് ആരെന്നത് കേരളത്തിന് അജ്ഞാതമാണ്. ഈ പാട്ട് എഴുതിയയാൾ അധികം ആരും അറിയപ്പെടാതെ കരുനാഗപ്പള്ളിയിൽ ഉണ്ട്.
കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയായ സഹദേവൻ എന്ന മരം കയറ്റ തൊഴിലാളിയാണ് 30 വർഷങ്ങൾക്ക് മുൻപ് ഈ ഗാനത്തിന്റെ വരികളെഴുതുന്നത്. സഹദേവൻ എഴുതിയ വരി തുടങ്ങുന്നത് തുളസിക്കതിർ നുള്ളിയെടുത്തു എന്നതിനുപകരം ‘പിച്ചിപ്പൂ പിച്ചിയെടുത്തു’ എന്നാണ്. വർഷങ്ങൾക്ക് മുൻപ് ഈ പാട്ടെഴുതിയ ഡയറി ഇപ്പോഴും സഹദേവന്റെ കയിലുണ്ട്.
ഭക്തി ഗാനമേളകളിലും വിവിധ കാസറ്റുകളിലും ചെറിയ മാറ്റങ്ങളോടെ തന്റെ ഗാനം ജനകീയമായത് സഹദേവൻ അറിഞ്ഞിരുന്നില്ല. ഹന ഫാത്തിമ എന്ന കൊച്ചുമിടുക്കി ഈ പാട്ട് പാടി വൈറലായതോടെയാണ് സഹദേവൻ തന്റെ ഗാനത്തിന് ഇത്രയേറെ പ്രചാരമുണ്ടെന്ന് തിരിച്ചറിയുന്നത്.
തട്ടമിട്ട തലയിൽ ഇയർഫോൺ വെച്ച് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ഹന ഫാത്തിമ പാടിയ പാട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
എന്നാൽ പാട്ടു പാടുമ്പോഴും ഒൻപതാം ക്ലാസുകാരിയായ ഹന ഈ വരികൾ എഴുതിയ ആൾ സ്വന്തം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് താമസിക്കുന്നത് എന്ന കാര്യം അറിഞ്ഞിരുന്നില്ല. കുഞ്ഞ് ഹനക്ക് തന്റെ പാട്ട് വൈറലായതിനേക്കാൾ സന്തോഷം വരികളുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ കഴിഞ്ഞുവെന്നതാണ്.
തൻറെ പാട്ട് പലരാൽ മാറ്റിയെഴുതിയതിൽ സഹദേവന് പരിഭവമില്ല. ഗാനം ജനങ്ങൾ നെഞ്ചേറ്റിയതിൻറെ സന്തോഷം മാത്രമാണ് അദ്ദേഹത്തിനുള്ളത്.
Story Highlights – thulasi kathir song writer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here