‘ഒരു ദിവസത്തെ വാർത്ത കണ്ട് വിധി കൽപിക്കുന്നവരല്ല ജനങ്ങൾ’: ലൈഫ് മിഷൻ പദ്ധതിയിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. നാടിന് ഗുണം ഉണ്ടാകുന്നത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷം വീടുകളാണ് സർക്കാർ പൂർത്തിയാക്കി നൽകിയത്. ആ നേട്ടങ്ങളെ കരിവാരി തേച്ച് കാട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പത്തനംതിട്ട കോന്നിയിലെ മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ദിവസത്തെ വാർത്ത കണ്ട് വിധി കൽപിക്കുന്നവരല്ല ജനങ്ങൾ. അവർക്ക് ജീവിതാനുഭവങ്ങളും നാടിന്റെ അനുഭവവുമുണ്ട്. സർക്കാർ എങ്ങനെയാണ് കാര്യങ്ങൾ നിർവഹിക്കുന്നതെന്ന് കാണുന്നുണ്ട്. തെറ്റായ കാര്യങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നേട്ടങ്ങളെ കരിവാരിത്തേക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുകയാണ്. ഇത് നെറികേടിന്റെ ഭാഗമാണ്. കോന്നി മെഡിക്കൽ കോളജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട്ട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – Pinarayi vijayan, Life mission project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here