കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ
കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു. 250 കോടി രൂപയുടെ യെസ് ബാങ്ക് നിക്ഷേപത്തിലാണ് അന്വേഷണം. സമാജ്വാദി പാർട്ടി നേതാവ് ജാവേദ് അലി ഖാന്റെ ചോദ്യത്തിനാണ് ധനമന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്.
250 കോടിയുടെ നിക്ഷേപ ക്രമക്കേട് ആരോപിച്ച് കിഫ്ബിക്കെതിരെയും ഐആർഡിഎഐ മുൻ ചെയർപേഴ്‌സണെതിരെയും പരാതി ലഭിച്ചിട്ടുണ്ടോ എന്ന സമാജ്വാദി പാർട്ടി എം.പി ജാവേദ് അലി ഖാന്റെ ചോദ്യത്തിനാണ് ധനമന്ത്രാലയത്തിന്റെ മറുപടി. പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും, കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായി ധനമന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കി. യെസ് ബാങ്കിൽ പണം നിക്ഷേപിച്ച കിഫ്ബിയുടെ നടപടി മാപ്പർഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ബാങ്കിന്റെ റേറ്റിംഗ് ഇടിഞ്ഞതോടെ കഴിഞ്ഞ ഒക്ടോബറിൽ പണം പിൻവലിച്ചിരുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസക് അന്ന് മറുപടി നൽകിയത്.
Story Highlights – KIFBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here