കാർഷിക പരിഷ്‌കരണ ബില്ലുകളിൽ വോട്ടെടുപ്പിന് മുന്നോടിയായി രാജ്യസഭയിൽ നിർണായക ചർച്ച

കാർഷിക പരിഷ്‌കരണ ബില്ലുകളിൽ വോട്ടെടുപ്പിന് മുന്നോടിയായി രാജ്യസഭയിൽ നിർണായക ചർച്ച പുരോഗമിക്കുകയാണ്. ബില്ലുകളുമായി മുന്നോട്ട് പോകാൻ സുപ്രധാന തീരുമാനമെടുത്ത കേന്ദ്രസർക്കാർ അംഗബലം കണക്കുകളിൽ തികയ്ക്കാൻ നിർണായക നീക്കങ്ങളാണ് ചെറു കക്ഷികളെ കേന്ദ്രീകരിച്ച് നടത്തിയത്.
അതേസമയം, ടിആർഎസ് ബില്ലിന് എതിരായി പ്രതിപക്ഷനിരിയിൽ അണിചേർന്നു. ബിഎസ്പി വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കും എന്നാണ് സൂചന. ഒരു സാഹചര്യത്തിലും ബില്ല് രാജ്യസഭയിൽ പാസാകാതിരിയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അകാലിദൾ വ്യക്തമാക്കി.
ചരിത്രത്തിലാധ്യമായാണ് ഞയറാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത്. രാജ്യസഭയിൽ മൂന്ന് കാർഷിക പരിഷ്‌കരണ ബില്ലുകളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സർക്കാർ മൂന്ന് ബില്ലുകളും സഭയിൽ അവതരിപ്പിച്ചു. ബില്ലിന്റെ ചർച്ചയ്ക്ക് നാല് മണിക്കൂറാണ് മാറ്റിവച്ചത്. ബില്ലിനെ അനുകൂലിച്ചും എതിർത്തും സമ്മിശ്രമായ അഭിപ്രായങ്ങൾ വിവിധ പാർട്ടികൾ ഉന്നയിച്ചു. വൈഎസ്ആർ കോൺഗ്രസ് അംഗം നടത്തിയ ദല്ലാൾ പരാമർശം ഇതിനിടെ സഭയെ ശബ്ദായമാനമാക്കി. കേരളത്തിൽ നിന്ന് ചർച്ചയിൽ പൻകെടുത്ത കെ.കെ രാഗേഷും എം.വി ശ്രേയാംസ് കുമാറും ബില്ലിനെ എതിർത്തു. ബില്ല് ഇതുവരെയുള്ള നരേന്ദ്രമോദി സർക്കാരിന്റെ കാർഷിക ക്ഷേമ പദ്ധതികളെ ആകെ മുറിവേൽപ്പിക്കുന്നതാണെന്ന് ശിരോമണി അകാലിദൾ അംഗങ്ങൾ സഭയിൽ വാദിച്ചു.
ആകെ രാജ്യസഭയിൽ ഇപ്പോഴുള്ള 242 അംഗങ്ങളിൽ അകാലിദളിനെ ഒഴിച്ചാൽ ട്രഷറി ബഞ്ചിലുള്ളത് 110 പേർമാത്രം ആണ്. എന്നാൽ, ബിജെഡി, എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് പാർട്ടികളുടെ പിന്തുണ കൂടിയാകുമ്പോൾ പ്രതിസന്ധി ഒഴിയും ബില്ലിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബിഎസ്പി വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ചരിത്രപരമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച ബില്ല് രാജ്യസഭയിൽ പരാജയപ്പെട്ടാൽ അത് ബിജെപിയ്ക്കുണ്ടാക്കുന്ന തിരിച്ചടി ചെറുതാകില്ല. സമാനമായി അംഗബലം ഇല്ലാതിരുന്നിട്ടും ബില്ലുകൾ പാസാക്കാനായാൽ അത് ബിജെപിയ്ക്ക് മുന്നിൽ ഘടക കക്ഷികളുടെ വിലപേശൽ ശക്തി പൂർണമായും ഇല്ലാതാക്കുന്നതാകും.
Story Highlights – rajyasabha ahead of vote on agrarian reform bills
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here